ഇന്ത്യയെ വീണ്ടെടുത്തു രാഹുല്‍ യാത്ര അവസാനിച്ചു

ശ്രീനഗര്‍: ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ തുടരുന്നു.
സമാപന സമ്മേളനം നടക്കുന്ന ഷേര്‍ ഇ കാശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിലാണ്.

‘പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താന്‍ ഇറങ്ങി പുറപ്പെട്ടത്. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോള്‍ പ്രശ്‌നമായി. യാത്രയില്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരില്‍ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്‌നേഹവും പിന്തുണയുമാണ് ഭാരത് ജോഡോ യാത്ര പൂര്‍ത്തീകരിക്കാന്‍ തുണയായത്.’

‘ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താന്‍ ആകില്ല. കാരണം അവര്‍ക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസിലാകില്ല. എന്നാല്‍ കാശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അത് മനസിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും. എന്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു. ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കുക. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങള്‍ രക്ഷിക്കാനാണ് ഞാന്‍ പോരാടുന്നത്. ‘- രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് സമാപന പരിപാടി നടക്കുന്നത്. കോണ്‍ഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാര്‍ട്ടികളും സമാപന സമ്മേളത്തില്‍ പങ്കെടുക്കുന്നുണ്ട്. 136 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കാശ്മീരിലെത്തിയത്. 2022 സെപ്തംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയത്. നിരവധി രാഷ്ട്രീയ മൂഹൂര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര