സൗദി 4.8 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യും

ജിദ്ദ: മാർച്ച്- ഏപ്രിൽ മാസങ്ങളിലായി സൗദി അറേബ്യയിലേക്ക് 4,80000 ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യും. ബാർലി ഇറക്കുമതി ചെയ്യാനും വിൽക്കാനുമുള്ള ചുമതല സ്വകാര്യ മേഖല ഏറ്റെടുക്കുന്നതുവരെ കരുതൽ ശേഖരം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. എട്ടു കപ്പലുകളിലായാണ് ഇവ രാജ്യത്ത് എത്തിക്കുകയെന്ന് സൗദി ഗ്രൈൻസ് ഓർഗനൈസേഷൻ ( സാഗോ ) ഗവർണർ അഹമ്മദ് അബ്ദുൾ അസീസ് അൽ ഫാരിസ് അറിയിച്ചു.

ബാർലി വ്യാപാര മേഖലയിൽ പ്രമുഖരും ഇറക്കുമതി, വ്യാപാരം, ഫാക്റ്ററികൾ തുടങ്ങിയവയിൽ സാങ്കേതിക സൗകര്യങ്ങളുമുള്ള ഒമ്പത് സ്വകാര്യ മേഖല കമ്പനികൾക്കുള്ള യോഗ്യത നടപടിക്രമങ്ങൾ സാഗോ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതകളും സൗകര്യങ്ങളും പൂർത്തിയാക്കുന്ന അഞ്ചു കമ്പനികൾക്കൂടി കൂടുതലായി ഉൾപ്പെടുത്തും. യോഗ്യതയുളള കമ്പനികൾ സമർപ്പിച്ച എല്ലാ ഇറക്കുമതി അപേക്ഷകൾക്കും അംഗീകരാം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം. സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനും രാജ്യത്തിന്‍റെ സമഗ്ര വികസന പദ്ധതി വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി പുതിയ മേഖലകൾ തുറക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ മേഖലയിലേക്കേ് ബാർലി ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും മന്ത്രിസഭ നേരത്തേ അംഗീകാരം നൽകിയിരുന്നു.

ജിദ്ദ തുറമുഖം വഴി ആറു കപ്പലുകളിലായി 3,60000 ടണ്ണും ദമ്മാം തുറമുഖം വഴി രണ്ടു കപ്പലുകളിലായി 1,20000 ടണ്ണും ധാന്യമാണ് ഇറക്കുമതി ചെയ്യേണ്ടത്.