സൗദിയില്‍ അറസ്റ്റ് ചെയ്ത വധശ്രമകേസ് പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി

റിയാദ്: തിരുവനന്തപുരത്തെ പൂന്തുറയില്‍ 2013ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാ(31)നെ സൗദി ഗവണ്‍മെന്റ് അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറി.
കുറ്റകൃത്യത്തിനുശേഷം വിദേശത്തേയ്ക്കു കടന്ന പ്രതിക്കെതിരേ ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യന്‍ അധികൃതര്‍ പ്രതിയെ അറസ്റ്റ് ചെയ്ത വിവരം സിബിഐ മുഖാന്തിരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്സന്‍ ഓഫിസര്‍ ഐജി എസ്. ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഹൈദരാബാദില്‍ എത്തിക്കുകയായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തില്‍ പൂന്തുറ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം സിറ്റി ഡിപിസി ഡോ.ദിവ്യ ഗോപിനാഥിന്റെ നിര്‍ദ്ദേശാനുസരണം പൂന്തുറ പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍ മനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ചിട്ടുള്ള ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോഓര്‍ഡിനേഷന്‍ ടീം കേരളത്തില്‍ നിന്ന് വിദേശത്തേയ്ക്കു രക്ഷപ്പെട്ട നിരവധി പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി അനില്‍കാന്ത്, ഐ ജി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ടീം പ്രവര്‍ത്തിക്കുന്നത്.