പുതിയ വീട് വാങ്ങുന്നവര്‍ക്ക് നികുതിയില്ല; സൗദി റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകും

എ.ജെ ലെന്‍സി

സൗദിയില്‍ ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് നികുതി ഒഴിവാക്കിയത് രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകുന്നു. പത്തു ലക്ഷം റിയാല്‍( ഏകദേശം 1.9 കോടി രൂപ) വരെയുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കാണ് നികുതി ഒഴിവാക്കിയത്.
വിദേശികളുടെ കൊഴിഞ്ഞു പോക്കിനെത്തുടര്‍ന്ന് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ മാന്ദ്യമായിരുന്നു. 20 ശതമാനത്തോളം വാടക ഇനത്തില്‍ കുറവുണ്ടായി. ഈ സമയത്താണ് നിര്‍മാണ മേഖലയ്ക്ക് ഉണര്‍വേകാനും നിര്‍മാണ മേഖലയെ തിരിച്ചുപിടിക്കാനുമായി വീടു വാങ്ങുന്നവര്‍ക്കായി നികുതി ഒഴിവാക്കാന്‍ സര്‍കക്കാര്‍ തീരുമാനിച്ചത്.
ഇടപാടുകളെ 15 ശതമാനം വാറ്റില്‍ നിന്ന് ഒഴിവാക്കാനും നേരത്തെയുണ്ടായിരുന്ന അഞ്ചു ശതമാനം നികുതിക്കും ഇളവ് ഏര്‍പ്പെടുത്താനും സൗദി അറേബ്യ സര്‍ക്കാര്‍ അടുത്തിടെയാണ് തീരുമാനിച്ചത്. ഈ നീക്കം രാജ്യത്തിന്റെ പാര്‍പ്പിട കൈമാറ്റ മേഖലയില്‍ ആക്കം കൂട്ടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
‘വിഷന്‍ 2030’ പദ്ധതി പ്രകാരം ആദ്യമായി വീടുവാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കമെന്ന് ജെ എല്‍എല്ലിന്റെ ക്യൂ 3 സൗദി അറേബ്യ റിയല്‍ എസ്റ്റേറ്റ് വിപണി പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. 2020 അവസാനത്തോടെ 60 ശതമാനം ജനങ്ങള്‍ക്കും 2030 അവസാനത്തോടെ 70 ശതമാനം പേര്‍ക്കും വീട് സ്വന്തമായി ലഭ്യമാവുന്നതാണ് ‘വിഷന്‍ 2030’ പദ്ധതി.
സമീപകാലത്തെ സര്‍ക്കാരിന്റെ അനുകൂല നടപടിയെ തുടര്‍ന്ന് പാര്‍പ്പിട മേഖലയില്‍ വലിയമുന്നേറ്റമാണ് ഉണ്ടായതെന്ന് ജെ എല്‍ എല്‍ മെനയുടെ ഗവേഷണ വിഭാഗം മേധാവി ഡാന സാല്‍ബക്ക് പറയുന്നു.
ജെ എല്‍എല്ലിന്റെ ക്യൂ 3, 2020 ല്‍ റിയാദിലും ജിദ്ദയിലുമായി ഏതാണ്ട് 10000 വീടുകളാണ് കൈമാറിയത്. ഇവിടങ്ങളിലായി മൊത്തം പാര്‍പ്പിടവിതണം റിയാദില്‍ 1.3 ദശലക്ഷവും ജിദ്ദയില്‍ 834,000 വും ആണെന്ന് സല്‍ബക്ക് പറയുന്നു.
തൊഴിലില്ലായ്മാ നിരക്കിന്റെ വളര്‍ച്ച, ഗാര്‍ഹിക വരുമാനത്തില്‍ ഉണ്ടാകുന്ന കുറവ് എന്നിവ കണക്കാക്കുമ്പോള്‍ രാജ്യത്തെ റസിഡന്‍ഷ്യല്‍ വാടക നിരക്ക് പ്രതസന്ധിയിലാവാന്‍ സാധ്യതയുണ്ട്. റിയാദിലെ വാണിജ്യ കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടായപ്പോഴും സൗദി അറേബ്യയിലുടനീളം ഓഫീസ് മേഖലയും റസിഡന്‍ഷ്യന്‍മേഖലയും വന്‍ പ്രതിസന്ധിയിലാണ് കടന്നുപോകുന്നത്.