സൗദിയില്‍ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും

റിയാദ്: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും.

മാർച്ചിൽ വരാനിരിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കണക്കാക്കിയാണ് പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത്. സ്വകാര്യ മേഖലയിലും ആഴ്ചയിൽ രണ്ടു ദിവസം അവധിയെന്ന നിർദേശം മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇതിൽ സ്വകാര്യ മേഖലയുടെ അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്നവസാനിച്ചു. നിലവിൽ ആഴ്ചയിൽ 48 മണിക്കൂറാണ് തൊഴിലെടുക്കേണ്ട സമയം. ഇത് നാൽപത് മണിക്കൂറായും കുറക്കാൻ നീക്കമുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാൽ ഈ സമയത്തിനപ്പുറം ചെയ്യുന്ന ജോലിക്ക് അധിക ശമ്പളം നൽകേണ്ടി വരും. റമളാനിൽ 36 മണിക്കൂറെന്നത് 30 മണിക്കൂറായും കുറയും.

അന്തിമ അംഗീകാരമായാൽ സ്വകാര്യ മേഖലയിൽ 70 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികൾക്കും ഇതിന്റെ ആനുകൂല്യം നൽകേണ്ടി വരും. ചുരുക്കത്തിൽ അഞ്ച് ദിവസമായി ജോലി സമയം മാറും. ആറാം ദിവസം ജോലി ചെയ്യിപ്പിച്ചാൽ അത് ഓവർടൈം ഗണത്തിലാണ് പെടുക. പഞ്ചിങ് സംവിധാനങ്ങളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ജോലി സമയ രേഖകൾ പോലും തൊഴിൽ കേസുകളിൽ നിർണായകമാകും. പ്രസവാവധി ശമ്പളത്തോടെ ഉള്ളത് പത്തിൽ നിന്നും 14 ആഴ്ചയായും പുതിയ നീക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.