തകര്‍ക്കാന്‍ എത്ര മേനകമാര്‍ ശ്രമിച്ചാലും നടക്കില്ല; മലപ്പുറത്തെ ‘മൈത്രി’ വളര്‍ന്നു കൂടുതല്‍ തണല്‍ വിരിക്കും

മലപ്പുറം-കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠൻ എമ്പ്രാന്താരിക്കൊപ്പം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തൈ നടുന്നു.

മലപ്പുറം: മേനകാഗാന്ധി വിമര്‍ശിച്ച ആനകളേയും മൃഗങ്ങളേയും കൊല്ലുന്ന മലപ്പുറം മൈത്രിയുടെ നാടാണ്. ഇവിടെ ജനങ്ങള്‍ എല്ലാം ഒന്നാണ്. എത്ര വര്‍ഗീയ കോമരങ്ങള്‍ ഇളകി തുള്ളിയാലും ഇവിടെ മൈത്രിയുടെ ഒരു ഇല പോലും അനങ്ങില്ല.
കേരളത്തിന്റേയും മലപ്പുറത്തിന്റേയും മേല്‍ നിങ്ങള്‍ ചൊരിക്കുന്ന ഓരോ നുണ വാര്‍ത്തയുടേയും മുകളില്‍ ദിവസവും ഒരായിരം ‘മൈത്രി’ വളര്‍ന്നുവരുന്നുണ്ട്.
മലപ്പുറത്തിന് ഇതൊരു പ്രത്യേക വാര്‍ത്തയൊന്നുമല്ല. എന്നാലും പാലക്കാട് ആന ചരിഞ്ഞാലും മലപ്പുറം ജില്ലയെ പഴിക്കുന്ന വര്‍ഗീയതയുടെ മനസ്സ് തുറക്കാന്‍ ഈ വാര്‍ത്ത അറിയണം. മലപ്പുറം-കുന്നുമ്മല്‍ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തില്‍ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠന്‍ എമ്പ്രാന്താരിക്കൊപ്പം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് തൈ നട്ടത്.
ക്ഷേത്രമുറ്റത്തെ മരത്തിന്റെ പേരിടലും ഇരുവരും ചേര്‍ന്ന് നടത്തി. ‘മൈത്രി ‘
ആ തൈ വളര്‍ന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണല്‍ വിരിക്കും. അന്നും നിങ്ങള്‍ വര്‍ഗീയതയുമായി ഒരു ഭാഗത്തുണ്ടാകും. എന്നാല്‍ കേരളത്തില്‍ വളര്‍ന്നുപന്തലിച്ച മൈത്രി വൃക്ഷങ്ങളുള്ളിടത്തോളം നിങ്ങളുടെ പെരും നുണകള്‍ ആരും വിശ്വസിക്കില്ല.