പത്തുവയസ്സുകാരിയുടെ ആഗ്രഹം നിറവേറ്റി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: സോഷ്യല്‍ മീഡിയയില്‍ തരംഗമായ പത്ത് വയസ്സുകാരി റയാന്‍ മുഹമ്മദ് യുസഫ് അല്‍ ഖൗരിയുടെ ആഗ്രഹം സാധിച്ച്‌കൊണ്ട് ഷാര്‍ജ ഭരണാധികാരി. നേരത്തെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഈ പെണ്‍കുട്ടി പുകഴ്ത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഷാര്‍ജയുടെ മികച്ച രീതിയിലുള്ള വികസനത്തിന് അല്‍ ഖാസിമിയോട് നന്ദി പറയുന്നുവെന്നായിരുന്നു പെണ്‍കുട്ടി. ഇപ്പോള്‍ ആ കുട്ടിയെ നേരിട്ട് കണ്ട് ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ഷാര്‍ജ ഭരണാധികാരി.

സോഷ്യല്‍ മീഡിയയില്‍ ഇവര്‍ കണ്ടുമുട്ടിയതിന്റെയും സംസാരിച്ചതിന്റെയും ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്. അല്‍ ഖാസിമിയെ കാണാനുള്ള ആഗ്രഹം നേരത്തെ പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ അത് എങ്ങനെ നടക്കുമെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിനിടെയാണ് തന്റെ ജന്മനാടിന്റെ വികസനത്തിനായി ഒരുപാട് നല്ല കാര്യങ്ങള്‍ ഷാര്‍ജ ഭരണാധികാരി ചെയ്ത് തന്നുവെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് റയാന്‍ മുഹമ്മദിനെ തന്റെ കൊട്ടാരത്തിലേക്ക് ഷാര്‍ജ ഭരണാധികാരി അല്‍ ഖാസിമി ക്ഷണിച്ചത്.

അതേസമയം പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇത് ഷാര്‍ജ ഭരണാധികാരിയുടെ കൈയ്യിലെത്തുകയായിരുന്നു. സന്ദേശം കണ്ടാണ് അല്‍ ഖാസിമി റയാനെ നേരിട്ട് ക്ഷണിച്ചത്. ഷാര്‍ജയില്‍ അദ്ദേഹം നടപ്പാക്കുന്ന നിരവധി പദ്ധതികള്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പെണ്‍കുട്ടി നന്ദി അറിയിച്ചു. ചെറിയ കുട്ടിയായത് കൊണ്ട് തനിക്ക് ഷാര്‍ജ ഭരണാധികാരിയെ കാണാന്‍ കഴിയില്ലെന്ന് കരുതിയതെന്ന് റയാന്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ ഇരുന്ന സംസാരിക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.