പ്രവാസികള്‍ക്ക് രാജസ്ഥാനില്‍ പ്രതിദിന ക്വാറന്റൈന്‍ വാടക 2000 രൂപ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രവാസികള്‍ക്കു രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ വലിയ തുക ഈടാക്കിയാണ് ഹോട്ടലുകളിലും മറ്റും ക്വാറന്റൈന്‍ ഒരുക്കുന്നത്. ബംഗാള്‍, തെലങ്കാന, ഡല്‍ഹി, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളും പണം ഈടാക്കുന്നു. ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാകട്ടെ പ്രവാസികള്‍ക്കായ് സര്‍ക്കാര്‍ ചെലവില്‍ ഒരുക്കിയത് ഹാളുകള്‍. പ്രതിദിനം ആയിരം രൂപ മുതല്‍ 15000 രൂപ വരെയാണ് ചെലവ്.
വിദ്യാര്‍ഥികളടങ്ങിയ പ്രവാസികളെ വന്‍തുക ഈടാക്കിയാണ് കേന്ദ്രം നാട്ടിലെത്തിക്കുന്നത്.
12000 മുതല്‍ ഒരു ലക്ഷം രൂപ വരെ യാത്രാക്കൂലി നല്‍കേണ്ടിവന്നു. പ്രവാസി ക്വാറന്റൈന്‍ സ്വന്തം ചെലവിലാകണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം. ഈ ഉറപ്പ് രേഖാമൂലം എഴുതിനല്‍കുന്നവര്‍ക്ക് മാത്രമാണ് എംബസികള്‍ യാത്രാനുമതി നല്‍കിയത്. പണമടച്ചുള്ള ക്വാറന്റൈന്‍ എന്ന കേന്ദ്ര നിര്‍ദേശം ബിജെപി, കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ മാറ്റം കൂടാതെ നടപ്പാക്കി. രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകള്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവരെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഹോട്ടലുകളിലേക്ക് അയച്ചു. രണ്ടാഴ്ചത്തെ മുറിവാടക മുന്‍കൂറായിനല്‍കേണ്ടി വന്നു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്റ്റാന്‍ഡേര്‍ഡ്, മീഡിയം, ഹൈക്ലാസ് എന്നിങ്ങനെ മൂന്നുതരം ക്വാറന്റൈന്‍ സംവിധാനം ഒരുക്കി. പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഹൈക്ലാസായി വേര്‍തിരിച്ചത്. രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് പ്രതിദിന വാടക. ലണ്ടനില്‍ നിന്ന് ജയ്പുരിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് വിമാനടിക്കറ്റിന് മുടക്കിയ അരലക്ഷത്തിന് പുറമെ ക്വാറന്റൈന്‍ താമസത്തിനായി അരലക്ഷം കൂടി മുടക്കേണ്ടിവന്നു. പഞ്ചാബില്‍ ആയിരം മുതല്‍ 7500 രൂപ വരെയാണ് പ്രതിദിനം ഈടാക്കിയത്. ചുരുങ്ങിയത് 14000 രൂപ ഓരോ പ്രവാസിക്കും മുടക്കേണ്ടി വന്നു. ഡല്‍ഹി, ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലും പണം മുടക്കേണ്ടി വന്നു. കര്‍ണാടകയാവട്ടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെപ്പോലും നിര്‍ബന്ധപൂര്‍വം പണമടച്ചുള്ള ഹോട്ടല്‍ ക്വാറന്റൈനിലാക്കി. വിദേശത്ത് നിന്നെത്തുന്ന അതേസമയം പ്രവാസികള്‍ക്ക് ഇതുവരെ പൂര്‍ണമായും സൗജന്യ ക്വാറന്റൈന്‍ സൗകര്യമൊരുക്കിയത് കേരളം മാത്രം.