ഗുവാഹതി വിമാനത്താവളത്തില്‍ പ്രാര്‍ഥനാ മുറി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

ഗുവാഹതി: പൊതു ഇടങ്ങളില്‍ പ്രാര്‍ഥനാ മുറി വേണമെന്ന ആവശ്യം മൗലിക അവകാശത്തില്‍പ്പെട്ടതല്ലെന്ന് ഗുവാഹതി ഹൈക്കോടതി.
മതവിശ്വാസത്തിനുള്ള മൗലിക അവകാശത്തെ ഇത്തരത്തില്‍ വികസിപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും കര്‍ദക് ഏതയും പറഞ്ഞു.
ഗുവാഹതി വിമാനത്താവളത്തില്‍ പ്രാര്‍ഥനാ മുറി വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എന്ത് മൗലിക അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞു. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളില്‍ മതവിശ്വാസത്തിനുള്ള ഓരോ വിഭാഗത്തിന്റെയും അവകാശം ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ പൊതു ഇടത്തിലെ പ്രാര്‍ഥനാമുറിക്കുള്ള അവകാശത്തിലേക്കു വികസിപ്പിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാര്‍ഥനയ്ക്കു സൗകര്യമില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഡല്‍ഹി, മുംബൈ, മംഗളൂരു തുടങ്ങിയ പല വിമാനത്താവളങ്ങളിലും ഇത്തരം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഇതൊരു അവകാശമായി ഉന്നയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.