ലോക കേരള സഭയുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി

ലോക കേരള സഭയുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി. നേതാക്കള്‍ വിട്ടുനിന്നതില്‍ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ക്ക് വിഷമമുണ്ട്. നേതാക്കള്‍ മാറിനില്‍ക്കുകയും പ്രവാസി സംഘടനകളെ പങ്കെടുപ്പിക്കുകയും ചെയ്തതില്‍ അനൗചിത്യമുണ്ടെന്നും യൂസഫലി ട്വന്റിഫോറിനോട് പറഞ്ഞു.

‘നേതാക്കള്‍ പങ്കെടുക്കാത്തതില്‍ പ്രവാസികള്‍ക്ക് വലിയ വിഷമമുണ്ട്. ഞാനിക്കാര്യം പറയണമെന്ന് അവരാശ്യപ്പെടുകയാണുണ്ടായത്. അവരുടെ വിഷമമാണ് ഞാന്‍ പറയുന്നത്. വിവാദമുണ്ടാക്കാനല്ല, എന്റെ പ്രസ്താവന. പ്രവാസികളുടെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. അതാണ് എല്ലാവരോടും പറയാനുള്ളത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം ലോക കേരള സഭയില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നത്. അനാവശ്യ കാര്യങ്ങള്‍ പറഞ്ഞാണ് സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കുന്നതെന്നും സ്വന്തമായി ടിക്കറ്റെടുത്ത് വരുന്നവര്‍ക്ക് ഭക്ഷണം തരുന്നതാണോ ധൂര്‍ത്തെന്നുമായിരുന്നു യൂസഫലിയുടെ പരാമര്‍ശം. ഭക്ഷണം തരുന്നത് ധൂര്‍ത്താണ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നും എം എ യൂസഫലി പറഞ്ഞിരുന്നു.

കാല കാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളുമായി സഹകരിക്കുന്നതാണോ ധൂര്‍ത്ത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പെരുപ്പിച്ച് പ്രവാസികളുടെ മനസിനെ ദുഃഖിപ്പിക്കരുത്. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണം. അതില്‍ നമുക്ക് അനുഭവങ്ങളുണ്ട്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തറക്കല്ലിട്ട കൊച്ചി വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനായിരുന്നു. അതില്‍ പങ്കെടുത്തത് ബിജെപി സിവില്‍ ഏവിയേഷന്‍ മന്ത്രിയാണ്. കെ.കരുണാകരും ഇ.കെ.നയനാരും വികസനത്തിന് വേണ്ടി യോജിച്ചു. അത്തരത്തിലുള്ള യോജിപ്പാണ് നമുക്ക് ആവശ്യം.

നേതാക്കള്‍ ഗള്‍ഫിലേക്ക് വരുമ്പോള്‍ അവര്‍ക്ക് നല്ല വാഹനമൊരുക്കുന്നു, താമസ സൗകര്യമൊരുക്കുന്നു നല്ല ഭക്ഷണം കൊടുക്കുന്നു. അതെല്ലാം നമ്മുടെ കടമ പോലെ ചെയ്യാറുണ്ട്. എന്നാല്‍ പ്രവാസികള്‍ ഇവിടെയെത്തി ഭക്ഷണം കഴിക്കുമ്പോള്‍ അതിനെ ധൂര്‍ത്ത് എന്ന് പറയുന്നത് വില വിഷമം ഉണ്ടാക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.