ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇടപെടുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്കിയതായി റിപ്പോര്‍ട്ട്.

അങ്ങനെവന്നാല്‍ അമേരിക്ക സൈനികഇടപെടല്‍ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ് നല്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനു പിന്നാലെ ആണവ മിസൈലുകള്‍ വഹിക്കുന്ന മുങ്ങിക്കപ്പല്‍ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ തൊടുക്കാൻ ശേഷിയുള്ള ഒഹായോ ക്ലാസ് മുങ്ങിക്കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിലൂടെ നിങ്ങുന്നതിന്‍റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കൻ നടപടിയെ ഇസ്രയേല്‍ സ്വാഗതം തെയ്തു.

മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂര്‍വമാണ്. ഇറാനും ഹിസ്ബുള്ളയ്ക്കുമുള്ള വ്യക്തമായ സന്ദേശമാണിതെന്ന് വിലയിയിരുത്തപ്പെടുന്നു. ഏതെങ്കിലും രാജ്യമോ സംഘടനയോ സംഘര്‍ഷം വര്‍ധിപ്പിക്കാൻ മുതിര്‍ന്നാല്‍ അതിനെ പ്രതിരോധിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് പെന്‍റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അമേരിക്ക നേരത്തേ രണ്ടു വിമാന വാഹിനികളുടെ നേതൃത്വത്തിലുള്ള കപ്പല്‍പ്പടയെ മെഡിറ്ററേനിയനിലേക്ക് അയച്ചിരുന്നു. അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളടക്കമാണ് ഇവ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനു ഹമാസിന്‍റെ ഭീകരാക്രമണം ഉണ്ടായശേഷം 17,350 യുഎസ് സൈനികര്‍ മേഖലയിലെത്തിയിട്ടുണ്ട്.