പ്രധാനമന്ത്രിയുടെ ഫലസ്തീന്‍ നിലപാടിനെതിരേ ശരത് പവാര്‍

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീൻ സംഘര്‍ഷം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിലപാടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍.

ഇന്ത്യ 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുമെന്ന് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന തെളിയിക്കുന്നത് ഫലസ്തീനേയും ഇന്ത്യ പിന്തുണക്കുന്നുണ്ടെന്നാണ്. അത് നമ്മള്‍ തുടരും. പക്ഷേ തീവ്രവാദത്തിനെതിരാണ് ഇന്ത്യ. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസ്താവന 100 ശതമാനവും ഇസ്രായേലിനെ പിന്തുണക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍-ഫലസ്തീൻ വിഷയം ഗൗരവകരമായ ഒന്നാണ്. ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങളുടെ നിലപാട് കൂടി ഇന്ത്യ പരിഗണിക്കണമെന്നും ശരത് പവാര്‍ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് രാഷ്ട്രത്തലവനും വിദേശകാര്യമന്ത്രാലയവും വിഭിന്ന നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മോദി ഇന്ത്യയുടെ പൂര്‍ണ പിന്തുണ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്ന്യമിൻ നെതന്യാഹുവിന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ നെതന്യാഹുവും മോദിയും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.