മിത്ര കാല്‍ ബജറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല: രാഹുല്‍ ഗാന്ധി

ദില്ലി: ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാനുള്ള മാര്‍ഗരേഖ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്ബുള്ള അവസാനത്തെ സമ്ബൂര്‍ണ ബജറ്റ് ആണ് ഇന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. അമൃത് കാല്‍ ബജറ്റ് എന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ച ബജറ്റിനെ മിത്ര കാല്‍ എന്നാണ് രാഹുല്‍ പരിഹസിച്ചത്.

‘മിത്ര കാല്‍ ബജറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല, അസമത്വം തടയാന്‍ ഉദ്ദേശിക്കുന്നില്ല, 1% സമ്ബന്നര്‍ക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കള്‍ക്ക് തൊഴിലില്ല- എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്ബയില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിന് മാര്‍ഗരേഖയില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രഖ്യാപനത്തില്‍ വലുതും പ്രാവര്‍ത്തികമാകുമ്ബോള്‍ ചെറുതും ആയ ബജറ്റ് എന്നാണ് കോണ്‍ഗ്രസ് കേന്ദ്രബജറ്റിനെക്കുറിച്ച്‌ പ്രതികരിച്ചത്. മോദി സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്ബത്ത് കൊള്ളയടിക്കുകയല്ലാതെ മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റാണ് ഇതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് ആരംഭിക്കുമ്ബോള്‍ പറഞ്ഞത്. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റായാണ് ധനമന്ത്രി ബജറ്റിനെ വിശേഷിപ്പിച്ചത്. ലോകരാജ്യങ്ങള്‍ ഇന്ത്യയെ മതിപ്പോടെ നോക്കുന്നുവെന്നും ഇന്ത്യന്‍ സമ്ബത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സാധാരണക്കാരനിലും എത്തിച്ചേരല്‍ തുടങ്ങിയ ഏഴ് വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നേട്ടങ്ങള്‍ എണ്ണി പറഞ്ഞ ശേഷമാണ് ധനമന്ത്രി അടുത്ത വര്‍ഷത്തേക്കുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്.