ദുബായ്: രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷത്തിനും കോവിഡ് പ്രതിരോധ വാക്സിൻ നൽകിയ ആദ്യ രാജ്യമാകാൻ യുഎഇ. 60 ശതമാനം പേർക്കും ഒരു ഡോസെങ്കിലും നൽകാനായെന്നും ഉടൻ തന്നെ ഏറ്റവും കൂടുതൽ പേർക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്ത രാജ്യമെന്ന നിലയിലേക്കു മാറുമെന്നും അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഏഴു എമിറേറ്റുകളിലായി 60 ലക്ഷത്തിലേറെ വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ദേശീയ ദുരന്തനിവാരണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. 60.82 ശതമാനം ജനങ്ങളിലേക്കും വാക്സിൻ എത്തിക്കാനായി.
ഭരണകൂടത്തിന്റെ സമർപ്പണ മനോഭാവത്തിലൂടെയുള്ള പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനത്തിന്റെ പൂർണ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളുമാണ് കോവിഡിനെതിരേയുള്ള പോരാട്ടം ശക്തമാക്കാൻ സഹായിച്ചതെന്ന് ബരീൻ ഇന്റർനാഷണൽ ആശുപത്രി എമർജനസി വിഭാഗത്തിലെ ഫൗദ് അൽ റാഹൽ പറഞ്ഞു.
ചൈനീസ് സിനോഫാം, യുഎസ്- ജർമൻ ഫൈസർ ബയോടെക്, യുകെ- സ്വീഡിഷ് ഓക്സഫ്ഡ് ആസ്ട്രസെനിക്ക, റഷ്യയുടെ സ്ഫുട്നിക് 5 എന്നീ നാലു കോവിഡ് വാക്സിനുകളാണ് യുഎഇ വിതരണം ചെയ്യുന്നത്.