ദുബായ്: ഷാർജ- ലക്നൗ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി. തുടർന്ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ഇയാളുടെ മൃതദേഹം അതേ വിമാനത്തിൽ ഇന്ത്യയിലെത്തിക്കുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ 1.50ന് ഷാർജയിൽനിന്നു പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരനാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. വിമാനം ഇറാൻ വഴി പാക് വ്യോമാതിർത്തി കടന്നപ്പോഴായിരുന്നു യാത്രക്കാരന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. തുടർന്ന് എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട പൈലറ്റ്, മാനുഷിക പരിഗണനയിൽപ്പെടുത്തി അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയുമായിരുന്നു. കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ നിർദേശം ലഭിച്ചതോടെ പുലർച്ചെ 5.30ന് ഇവിടെ ലാൻഡ് ചെയ്തു.
വിമാനത്താവളത്തിലെ പരിശോധനയിൽ അവിടെയെത്തുന്നതിനു മുൻപേ മരണം നടന്നതായി സ്ഥിരീകരിച്ചു. പിന്നീട്, നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്കു പറന്നു. എന്നാൽ സമയക്രമം പാലിക്കാനാകാത്തതിനാൽ ലക്നൗവിൽ ലാൻഡിങ് സാധിക്കാതെ വന്നു. തുടർന്ന് രാവിലെ 8.30 ഓടെ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്നൗവിലെത്തിച്ചു.
ഇതിനിടെ മരിച്ചത് 67 വയസുകാരനായ ഹബീബുർ റഹ്മാനാണെന്ന് പാക്കിസ്ഥാൻ പത്രമായ ദ ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. അതേസമയം, അദ്ദേഹത്തിന് 57 വയസാണ് പ്രായമെന്നും ഇന്ത്യൻ പാസ്പോർട്ടാണ് കൈവശമുള്ളതെന്നും എയർലൈൻ വൃത്തങ്ങൾ സൂചിപ്പിച്ചു. അപസ്മാരത്തിന്റെയും ആസ്ത്മയുടെയും ലക്ഷണങ്ങളാണ് ഇയാൾ പ്രകടിപ്പിച്ചതെന്നും അവർ. ഇയാൾ കോവിഡ് ബാധിതനായിരുന്നെന്ന അഭ്യൂഹവും തള്ളി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മാത്രമേ യാത്ര ചെയ്യാനാകൂവെന്ന് എയർലൈൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായുള്ള സംഘർഷത്തിനു പിന്നാലെ അടച്ച പാക് വ്യോമപാത 2019 ജൂലൈയിലാണ് വീണ്ടും തുറന്നത്.