ജിദ്ദ: കോവിഡുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാൽ പത്തുലക്ഷം റിയാൽ (1.94 കോടി രൂപ) വരെ പിഴയൊടുക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം. കൂടാതെ, ഒരുവർഷം മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. കഴിഞ്ഞ ഒരാഴ്ച മാത്രം കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിന്റെ തോത് 70 ശതമാനത്തോളം വർധിച്ച പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ നിലവിൽ വന്ന കോവിഡ് പ്രതിരോധ നിയമങ്ങളോടുള്ള നിഷേധമനോഭാവമാണ് ഇത് കാണിക്കുന്നതെന്നും മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ഷാൽഹൂബ് പറഞ്ഞു. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആവശ്യംവരികയാണെങ്കിൽ കടുത്ത നിയന്ത്രണങ്ങളിലേക്കു രാജ്യം നീങ്ങിയേക്കുമെന്നും ഇക്കാര്യത്തിൽ തീരുമാനം പൊതുജനങ്ങളുടെയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലവും ജനങ്ങളുടെ സമീപനവും അധികൃതർ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം.
പൊതുജനങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ടാണ് അടച്ചുപൂട്ടലുകളും നിയന്ത്രണങ്ങളും വേണ്ടിവന്നതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൾ അലി പറഞ്ഞു. പ്രതിരോധ മാനദണ്ഡങ്ങളോട് ഇത നിലപാട് തുടർന്നാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടിവന്നേക്കും. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള കോവിഡ് വകഭേദങ്ങളെക്കുറിച്ച് സൗദി ആരോഗ്യമന്ത്രാലയം സൂക്ഷമമായി പഠിച്ചു വരുകയാണെന്ന് അദ്ദേഹം. ഞായറാഴ്ച രാജ്യത്ത് 317 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ, ആകെ രോഗിബാധിതരുടെ എണ്ണം 370, 278 ആയി.
പ്രതിദിന കോവിഡ് കണക്കുകൾ പരിശോധിക്കുമ്പോൾ രോഗവ്യാപന സൂചിക വലിയതോതിൽ ഉയരുകയാണ്. കഴിഞ്ഞമാസത്തേക്കാൽ വലിയതോതിൽ ഉയർന്ന കർവ് 300 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇത് ഇനിയും ഉയരുകയാണെങ്കിൽ കൂടുതൽ കർശന നടപടികളിലേക്കു നീങ്ങേണ്ടി വരും. എന്നാൽ വ്യാപനതോത് കുറയ്ക്കാനായാൽ അതിന് ആനുപാതികമായി നിയന്ത്രണങ്ങളിൽ ഇളവുവരുത്തുകയും ചെയ്യും.
നിലവിൽ ചികിത്സയിലുള്ള 2361 പേരിൽ 408 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ ഏഴു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.