വെറുതെയല്ല സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നത്

വെറുതെയല്ല, സൗദി സര്‍ക്കാര്‍ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നത്. ഓരോ മാസവും പുതിയ മേഖലകള്‍ സ്വദേശി വത്കരിക്കുന്നതിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്.
സൗദി അറേബ്യയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം വര്‍ധിക്കുകയാണ്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് പുറത്തേക്ക് പോകുന്ന പണം 2020 ജൂലൈ മാസത്തില്‍ 32.7 ശതമാനമാണ് വര്‍ധിച്ചത്.
2019 ജൂലൈയില്‍ 11.461 ബില്യന്‍ റിയാല്‍ സൗദിഅറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഒഴുകിയപ്പോള്‍ 2020 ജൂലൈയില്‍ അത് 15.213 ആയി വര്‍ധിച്ചു. ജൂണില്‍ ഇത് 13.9 ബില്യന്‍ റിയാല്‍ ആയിരുന്നു.

അതേസമയം സ്വദേശിവത്കരണം ശക്തമായതിനെത്തുടര്‍ന്ന് 2018നെ അപേക്ഷിച്ച് സൗദിയില്‍ നിന്ന് പുറത്തേക്കു പണമൊഴുകുന്നത് 2019ല്‍ എട്ടു ശതമാനമായി കുറഞ്ഞിരുന്നു. 2018ല്‍ 136.4 ബില്യന്‍ റിയാല്‍ പുറത്തേക്ക് പോയപ്പോള്‍ 2019ല്‍ 125.5 ബില്യന്‍ റിയാല്‍ മാത്രമേ പുറത്തേക്കു പോയിട്ടുള്ളൂ. വ്യക്തിഗത വര്‍ധനവ് 8.9 ശതമാനമാണ്. 2020 ആദ്യ ക്വാര്‍ട്ടറില്‍ ആറ് ശതമാനമാണ് വര്‍ധിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 33.85 ബില്യന്‍ റിയാലാണ് പുറത്തേക്കു പോയത്. 2019ല്‍ ഇതേ കാലയളവില്‍ 31.93ബില്യന്‍ റിയാല്‍ ആയിരുന്നു പുറത്തേക്ക് പോയത്.
അതേസമയം ഇതേ കാലയളവില്‍ സൗദിയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് കുറയുകയും ചെയ്തു. 29.5 ശതമാനമാണ് കുറഞ്ഞത്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 2020 ജൂലൈയില്‍ 5.427 ബില്യന്‍ റിയാല്‍ വരേണ്ട സ്ഥാനത്ത് 3.827 റിയാല്‍ മാത്രമേ വന്നിട്ടുള്ളൂ.