ബഹ്‌റൈന്‍- ഇസ്രായേല്‍ നയതന്ത്രബന്ധം സൗദി പിന്തുണയില്ലാതെ സാധ്യമാകില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍

പുതിയ ബന്ധത്തെ ഒമാന്‍ സ്വാഗതം ചെയ്തു


മനാമ: യു.എ.ഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രയേലും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ധാരണയിലെത്തിയതിനെ ഒമാന്‍ സ്വാഗതം ചെയ്തു. അതേസമയം സൗദിയുടെ പിന്തുണ ഉറപ്പുവരുത്തിയാല്‍ മാത്രമേ ബഹ്‌റൈനു ഇസ്രായേലുമായി തുറന്ന നയതന്ത്ര ബന്ധത്തിന് ഏര്‍പ്പെടാനാകുകയുള്ളുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ധാരണയായത്. പശ്ചിമേഷ്യയില്‍ സമാധാനം കൂടുതല്‍ ഉറപ്പുവരുത്തുന്നതിനുള്ള ചരിത്രപരമായ മുന്നേറ്റമാണിതെന്നും ഇത് മേഖലയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ വര്‍ധിപ്പിക്കുമെന്നും മൂന്നു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കത്തില്‍ നീതിപൂര്‍വകവും സമഗ്രവും നിലനില്‍ക്കുന്നതുമായ പരിഹാരം നേടാനായി ശ്രമം തുടരും. എല്ലാ മുസ്ലിംകള്‍ക്കും അല്‍ അക്‌സാ പള്ളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാം. കൂടാതെ ജറുസലേമിലെ മറ്റ് പുണ്യസ്ഥലങ്ങള്‍ എല്ലാ മതങ്ങളിലെയും സമാധാനപരമായി ആരാധിക്കുന്നവര്‍ക്കായി തുറന്നു നല്‍കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സെ്തംബര്‍ 15ന് വൈറ്റ് ഹൗസില്‍ നടക്കുന്ന യുഎഇ-ഇസ്രയേല്‍ സമധാന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം ബഹ്‌റൈന്‍ സ്വീകരിച്ചു. അവിടെവെച്ച് നെതന്യാഹുവും ബഹ്‌റൈന്‍ വിദേശ മന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ സയാനിയും സമാധാന പ്രഖ്യാപനത്തില്‍ ഒപ്പുവെക്കും.
ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നിവയ്ക്ക് ശേഷം ഇസ്രയേലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈന്‍. ആഗസ്ത് 13നാണ് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ യുഎഇ തീരുമാനിച്ചത്. ബഹ്‌റൈന്‍-ഇസ്രയേല്‍ ധാരണയെ യുഎഇ സ്വാഗതം ചെയ്തു. മേഖലയുടെ സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും വളരെയധികം സഹായകമാകുന്ന ചരിത്രപരവും ചരിത്രപരവുമായ മറ്റൊരു നേട്ടമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.