ശിലാപാതിവ്രത്യം

ശതസഹസ്രകമലങ്ങൾ പൂത്തൊരാ
ഭോഗസന്ധ്യ തൻ നിറമേതോ അറിവീല.
നഗ്നമാം നിൻ വികാരവർഷം അതിന്ത്രീയം.
പൂർണതയിൽ അലിയാനായുള്ളൊരു
തിടുക്കമോ തെല്ലുമേ തോന്നിയില്ല ഹാ..
നിമിഷങ്ങൾ വർഷങ്ങളാകാൻ കൊതിച്ചൊരാ നിമ്നോന്നതങ്ങൾ തൻ
മദിരോത്സവത്തിൽ നേരം തൂങ്ങിയാടി മൂകം.
സചിത്തത്തിൽ ഞാനാവാഹിച്ചൊരാ നിൻ വശ്യരൂപം അനർഘമായൊഴുകീ
ധമനികളിൽ ധാരയായി.
പതേ , നിൻ ചരണങ്ങൾ എന്നുമേ ഈയുള്ളോൾ
മനതാരിൽ വച്ചൊരാ സത്യമാം പ്രണയം.
അർപ്പിച്ചു ഞാനും നിനക്കെന്റെ കഠിനാഗ്നി
കറന്ന തീക്ഷ്ണമാം പാനവും.
ആ പാണിതലങ്ങളിൽ ആത്മാവമർന്നപ്പോൾ
ഞാനറിയാതെ പൂത്തൊരാ ചിന്തകൾ
നീയറിഞ്ഞീലയോ?? വേദന, വേദന. ഒടുവിലായ്
ശാപവചനങ്ങൾ നീട്ടിയെറിഞ്ഞപ്പോൾ
ശിലയായി സംവത്സരങ്ങളോ ഞാനും…
നിൻ രാഗലബ്ധിക്കു കാതോർക്കാം നാഥാ.

പവിത്രരാഗവും കാമവും നൽകി ഞാൻ
പത്നിയായ് നേദിച്ച വ്രതപുഷ്പമെല്ലാം
പതിച്ചതോ കൈവല്യജാരപാദത്തിലും.
ഞെരിഞ്ഞമർന്നോരെൻ ശുദ്ധപത്നീമനം.

വിധിയോ അതോ വികൽപ്പമാം കാലമോ
മടിയാതെ ഉരിയാടീ അഹല്യ എന്നെന്നെ.
ഗൗതമപത്നിയാം
നാരീരത്നമാം, ചിതറിത്തെറിച്ചൊരീ പാവം അഹല്യ.

രാമപാദസ്പർശേ മോക്ഷയായെങ്കിലും കാലം വേട്ടയാടാനായ് പൊതിഞ്ഞെടുത്ത നിറമന്യമായോരാ നിർജീവസിന്ദൂരം.
പൂക്കുവാനാകാതെ മുരടിച്ചു നാറുമീ
പാഴ്ചെടിയായോരാ പാതിവ്രത്യവും
സിരകളിലുറഞ്ഞോരെൻ മോഹാണുക്കളും
നീട്ടിയെറിയുന്നു ഞാൻ …. പതിവ്രതകളെ
തേടുന്ന ഭോഗാർത്തരാം പതികൾക്കായ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here