സൗദിയില്‍ ആകാശ, കര, നാവിക അതിര്‍ത്തികള്‍ അടച്ചു

റിയാദ്: സൗദിയില്‍ നിന്നു പുറത്തേക്കു വിമാനസര്‍വീസ് അടക്കം എല്ലാ ഗതാഗതമാര്‍ഗവും അടച്ചു. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വേണ്ടിവന്നാല്‍ വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടുമെന്നും അറിയിപ്പുണ്ട്.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് അന്താരാഷ്ട്ര ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങള്‍ക്ക് മടങ്ങാനും അവസരമുണ്ട്.

കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്കാണ് അടയ്ക്കുക. ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ 14 ദിവസം ക്വാറന്റീനിന്‍ കഴിയണം. ഇവര്‍ ഓരോ അഞ്ചുദിവസവും കൊവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ യൂറോപ്പ് സന്ദര്‍ശിച്ചവരും കൊവിഡ് പരിശോധന നടത്തണം. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ അനുസരിച്ച് ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.