സൗദിയില്‍ കോവിഡ് സുരക്ഷ കര്‍ശനമാക്കി; തവക്കല്‍ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മാളുകളില്‍ പ്രവേശനമില്ല


റിയാദ്: കോവിഡ് സുരക്ഷാ കാര്യത്തില്‍ സൗദി അറേബ്യ കൂടുതല്‍ മുന്‍കരുതലിലേക്ക് നീങ്ങുന്നു. റിയാദിലെ ബത്ഹയിലെ മാളുകളിലും ഇന്നു മുതല്‍ തവക്കല്‍ന ആപ്പ് നിര്‍ബന്ധമാക്കി. സൗദിയില്‍ മാളുകള്‍, പൊതു യൂട്ടിലിറ്റികള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയില്‍ പ്രവേശിക്കുന്നതിന് എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും തവക്കല്‍ന ആപ്പില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി.ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആരോഗ്യസ്ഥിതി തെളിയിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എങ്കിലും റിയാദ് ഉള്‍പ്പെടെ സൗദിയിലെ പല സ്ഥലങ്ങളിലെയും മാളുകളില്‍ തവക്കല്‍ന ആപ്പ് രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രണ്ട് ആഴ്ചക്കുള്ളില്‍ സൗദി അറേബ്യക്ക് പുറത്ത് താമസിച്ചിട്ടുണ്ടോ, രണ്ടാഴ്ചക്കുള്ളില്‍ കൊറോണ ബാധിതരുമായി ഇടപഴകിയിട്ടുണ്ടോ, ശക്തമായ പനി ചുമ ശ്വാസതടസ്സം എന്നിവയുണ്ടോ തുടങ്ങിയ വിവരങ്ങള്‍ കൂടാതെ നിലവില്‍ താമസിക്കുന്ന ലൊക്കേഷനും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. ഇതിനു മുന്‍പ് രോഗബാധിതര്‍ ആയിരുന്നോ വാക്സിനേഷന്‍ ലഭിച്ചതാണോ തുടങ്ങിയ വിവരങ്ങളും വാക്‌സിനേഷന്‍ കഴിഞ്ഞവര്‍ക്ക് ഹെല്‍ത്ത് പാസ്പോര്‍ട്ടും തവക്കല്‍നയില്‍ കാണാന്‍ കഴിയും. സൗദിയില്‍ കൊറോണ വ്യാപനം വീണ്ടും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവന്നേക്കുമെന്നു ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.