ഹൂതികളെ ഭീകരരായി പ്രഖ്യാപിക്കും: യുഎസ്

വാഷിങ്ടൺ: യെമൻ കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ഹൂതികളെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെ. യുഎസ് പ്രസിഡന്‍റായി ജോ ബെയ്ഡൻ ചുമതലയേൽക്കാൻ പത്തുദിവസം മാത്രം അവശേഷിക്കെയുള്ള പോംപെയുടെ പ്രസ്താവന രാഷ്‌ട്രീയവൃത്തങ്ങളെ അമ്പരപ്പിക്കുന്നതാണ്. മാത്രമല്ല, ഹൂതികളെ പ്രകോപിപ്പിക്കുന്നത് ഭക്ഷ്യക്ഷാമം ഉൾപ്പെടെ വൻ പ്രതിസന്ധി നേരിടുന്ന യെമനിലേക്കുള്ള സഹായപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയും ഉടലെടുത്തു.

അതിർത്തികടന്നുള്ള ആക്രമണങ്ങളും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതും ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ മതിയായ കാരണങ്ങളാണെന്ന് പോംപെ പറഞ്ഞു. നിരവധി പേരുടെ ജീവനെടുക്കുകയും മേഖലയിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്ത ഹൂതികൾ യെമനിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയാണ്. ഡിസംബറിൽ യെമനിലെ ഏദനിൽ 26 പേരുടെ മരണത്തിനിടയാക്കിയ വിമാനത്താവള ആക്രമണത്തെ പ്രസ്താവനയിൽ എടുത്തുപറഞ്ഞു.

അതേസമയം, ഭീകരരെന്ന മുദ്ര കുത്തുന്നതോടെ ഹൂതി അധികാരകേന്ദ്രങ്ങളിൽനിന്ന് ബാങ്ക് ഇടപാടുകളും ഭക്ഷണവും ഇന്ധനവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയും പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയും പരക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധി നേരിടുന്ന മേഖലയെന്ന് യുഎൻ പ്രഖ്യാപിച്ച യെമനിലേക്കുള്ള ഇടപെടലുകൾക്ക് തിരിച്ചടിയാകും പ്രഖ്യാപനമെന്ന് വിവിധ സഹായസംഘടനകളും ബെയ്ഡന്‍റെ ഡെമൊക്രറ്റിക്ക് പാർട്ടിയിലെതന്നെ ഒരു വിഭാഗവും സം‍ശയിക്കുന്നു.

ജനുവരി 19ന് ബെയ്ഡൻ പ്രസിഡന്‍റായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് പ്രഖ്യാപനം നിലവിൽ വരുക. എന്നാൽ, ഇത് സാഹയ പ്രവർത്തനങ്ങൾക്ക് തടസമാകില്ലെന്നു പോംപെ.

ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികളെ കടന്നാക്രമിക്കുന്നത് പുതിയ യുഎസ് ഭരണകൂടത്തിന് നയതന്ത്ര മേഖലയിലും തിരിച്ചടിയായേക്കും. അതേസമയം, യുഎസ്- സൗദി ബന്ധത്തെ പുനർനിർവചിക്കാൻ പ്രഖ്യാപനംകൊണ്ടാകും.