സൗദിയില്‍ തൊഴില്‍ കരാര്‍ 10 വര്‍ഷക്കാലമാക്കാന്‍ ആലോചന

റിയാദ്: സൗദിയില്‍ തൊഴില്‍ കരാര്‍ 10 വര്‍ഷം വരെയാക്കാന്‍ ആലോചന. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുമ്പോഴുള്ള മത്സരവും നഷ്ടവും നികത്താനാണ് പുതിയ നീക്കം.
തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ ഹാനി അല്‍മുഅജ്ജല്‍ പറഞ്ഞു. ദീര്‍ഘകാല തൊഴില്‍ കരാറിനുള്ള സാധ്യതകള്‍ പഠിച്ചു വരികയാണ്. പത്ത് വര്‍ഷം വരെ നീളുന്നതായിരിക്കും പ്രസ്തുത കരാറെന്നും അദ്ദേഹം വിശദീകരിച്ചു. കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു സെക്രട്ടറി. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് നിയമം ആവിഷ്‌കരിക്കുന്നത്. തൊഴിലുടമയുമായി കരാര്‍ അവസാനിപ്പിച്ചാല്‍ പിന്നെ അദ്ദേഹവുമായി മല്‍സരിക്കുന്ന രീതിയില്‍ രണ്ട് വര്‍ഷം വരെ ജോലിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നിലവിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. തൊഴിലാളിയുടെ മാറ്റത്തോടെ കമ്പനിയുടെ രഹസ്യങ്ങള്‍ ചോരുന്നതായും അത് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതായും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റം കൊണ്ടു വരുന്നത്.

തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും പത്ത് വര്‍ഷ കരാര്‍ നടപ്പിലാക്കുകയെന്നും. തൊഴിലുടമ കരാര്‍ പാലിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവാദമുണ്ടാകുമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍ തൊഴിലാളി കരാര്‍ പാലിക്കാതിരുന്നാല്‍ പിന്നീട് അതേ കമ്പനിയിലേക്ക് മാത്രമേ വരാന്‍ അനുവാദമുണ്ടാകുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.