കുട്ടികളില്‍ ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധനയ്ക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി

ദുബായ്: കുട്ടികള്‍ക്ക് ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് 19 പരിശോധന നടത്താന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അനുമതി നല്‍കി. മൂന്നു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കാണ് ഈ രീതി ഉപയോഗിക്കുക. ദുബായില്‍ നിലവിലുള്ള പിസിആര്‍ ടെസ്റ്റിന് തുല്യമായ രീതിയാണ് ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്കും.

ഇത്തരത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് 2500 രൂപയാണ് ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുകയും ചെയ്യും. മൂക്കില്‍ നിന്ന് സ്രവം ശേഖരിച്ചുള്ള പരിശോധന കുട്ടികളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉമിനീര്‍ ശേഖരിച്ചു പരിശോധന നടത്താന്‍ അനുമതി നല്‍കിയത്.

മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസ് (എംബിആര്‍യു), ഡിഎച്ച്എ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് കുട്ടികളിലെ ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് കൂടുതല്‍ കൃത്യതയുണ്ടെന്ന് വ്യക്തമായത്. ഇതോടെയാണ് ഉമിനീര്‍ പരിശോധനയ്ക്ക് ഡിഎച്ച്എ അനുമതി നല്‍കിയത്.