ബ്രിട്ടന്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിര്‍ത്തലാക്കുന്നു

ലണ്ടന്‍: 2030 മുതല്‍ ബ്രിട്ടനില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നു. പുതിയ ഹരിത വ്യവസായ വിപ്ലവത്തിനായുള്ള പദ്ധതികള്‍ അനാവരണം ചെയ്യുന്നതിന്റെ ഭാഗമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി.

2035ഓടെ ഹൈബ്രിഡ് കാറുകളും നിരോധിക്കും. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിച്ച് റോഡ് ഗതാഗതം കാര്‍ബണ്‍ രഹിതമാക്കുന്ന ആദ്യ ജി- 7 രാജ്യമാകാനാണ് ശ്രമം. കാര്‍ബണ്‍ പ്രസരണം നിയന്ത്രിക്കാന്‍ പത്തിന പരിപാടി രൂപീകരിച്ചു. അതിനായി 1200 കോടി പൗണ്ട് വകയിരുത്തി. സ്വകാര്യ മേഖലയില്‍ പ്രകൃതി സൗഹൃദ തൊഴില്‍ മൂന്നുമടങ്ങാക്കും. കാര്‍ബണ്‍ രഹിത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ 58.20 കോടി പൗണ്ടും വകയിരുത്തി.

കാറ്റില്‍നിന്നും ആണവോര്‍ജത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതും വിമാനവും കപ്പലുംവരെ കാര്‍ബണ്‍ രഹിതമാക്കുന്നതും വീടുകളും ഓഫീസുകളും സ്‌കൂളുകളും പ്രകൃതി സൗഹാര്‍ദമാക്കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങളുണ്ടാകും. ഇതുവഴി 2030ഓടെ 10 മെഗാ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടൊപ്പം പ്രതിവര്‍ഷം 30,000 ഹെക്ടര്‍ പച്ചപ്പും സൃഷ്ടിക്കും. 2023ല്‍ ഒരു ഹൈഡ്രജന്‍ അയല്‍ക്കൂട്ടവും 2025ല്‍ ഹൈഡ്രജന്‍ ഗ്രാമവും തുടര്‍ന്ന് ഹൈഡ്രജന്‍ നഗരങ്ങളും സൃഷ്ടിക്കും. സൈക്കിളും പൊതുഗതാഗതവും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും.