ഐ.പി.എലില്‍ അര്‍ധ സെഞ്ചൂറിയോടെ മലപ്പുറം എടപ്പാള്‍ സ്വദേശിയുടെ അരങ്ങേറ്റം
വിരാട് കോഹ്ലി നയിക്കുന്ന ബംഗളൂരു റോയൽ ചലഞ്ചേഴ്സിനായി ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കൽ 42 പന്തിൽ നിന്നും 56 റൺസ് കുറിച്ചാണ് മടങ്ങിയത്. ഇടങ്കയ്യൻ താരത്തിൻെറ ഐ.പി.എൽ അരങ്ങേറ്റ മത്സരം കൂടിയാണിത്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായി ഓസീസ് താരം ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണിങ് ബാറ്റ്സ്മാനായെത്തിയ ദേവ്ദത്തിൻെറ ബാറ്റിൽ നിന്നും എട്ടുബൗണ്ടറികൾ പിറന്നു. ടീമിന് മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് ദേവ്ദത്ത് മടങ്ങിയത്. ടീം സ്കോർ 90ൽ നിൽക്കെ ഇന്ത്യൻ താരം വിജയ് ശങ്കറിൻെറ പന്തിൽ ക്ലീൻബൗൾഡായായിരുന്നു മടക്കം.
മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് കർണാടകക്കുവേണ്ടിയാണ് കളിച്ചുവളർന്നത്. 20കാരനായ ദേവ്ദത്തിനെ 2019ൽ 20 ലക്ഷം രൂപക്കാണ് റോയൽ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലുൾപ്പെടെ കർണാടകക്കായി നടത്തിയ മികച്ച പ്രകടനമാണ് ദേവ്ദത്തിനെ ആർ.സി.ബി ജഴ്സിയിലെത്തിച്ചത്.