മസ്കറ്റ്: ഒമാനിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു തൊഴിൽ മന്ത്രാലയത്തിൽ അടയ്ക്കേണ്ട ഫീസ് വർധിപ്പിക്കുന്നു. എട്ട് വിഭാഗങ്ങളിലെ തസ്തികകളിലായിരിക്കും വർധന. സീനിയർ തസ്തികകളിലെ റിക്രൂട്ട്മെൻറിനാണ് ഏറ്റവും ഉയർന്ന തുക. 2001 റിയാലായാണ് ഈ വിഭാഗത്തിലെ ഫീസ്. മീഡിയം ലെവൽ തസ്തികകളിലെ ഫീസ് 1001 റിയാൽ ആക്കാനും പദ്ധതിയുണ്ട്.
ടെക്നിക്കൽ ആൻഡ് സ്പെഷലൈസ്ഡ് തസ്തികകളിലെ വിസകൾക്ക് 601 റിയാലായിരിക്കും പുതിയ ഫീസ്. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് 361 റിയാലും മൂന്നുവരെ വീട്ടുജോലിക്കാർക്ക് 141 റിയാലും അതിന് മുകളിൽ 241 റിയാലും മൂന്നുവരെ കർഷകൻ/ഒട്ടക ബ്രീഡർക്ക് 201 റിയാലും അതിന് മുകളിൽ 301റിയാലും ഫീസ് നൽകേണ്ടിവരും. ഈ പട്ടികയിൽ ഉൾപ്പെടാത്ത വിഭാഗങ്ങളിലെ തസ്തികകളിലെ ഫീസ് നിലവിലുള്ള 301 റിയാലിൽ തുടരുമെന്നും തൊഴിൽ മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളിയുടെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാൽ വീതം ഫീസ് നൽകണം.
വിസാ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം മലയാളികൾ അടക്കമുള്ളവരെ ബാധിക്കും. വർധന വരുത്താൻ ഉദ്ദേശിക്കുന്ന എട്ട് വിഭാഗങ്ങളിൽ ഏതൊക്കെ തസ്തികകൾ ഉൾപ്പെടുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്. ഉയർന്ന യോഗ്യതയുള്ള സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. വിദേശികളെ കൊണ്ടുവരുന്നതിനുള്ള ഉയർന്ന ചെലവും മറ്റ് നടപടിക്രമങ്ങളും കൂടിയാകുമ്പോൾ കമ്പനികൾ സ്വദേശികളുടെ നിയമനത്തിന് മുൻഗണന നൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.