റിയാദ്: സൗദി അറേബ്യയിൽ സന്ദർശക വിസകളിലെത്തുന്നവർക്കും ആശ്രിത വിസയിലുള്ളവർക്കും ഇനിമുതൽ ഓൺലൈൻ പോർട്ടലായ ‘അബ്ഷീറി’ന്റെ സേവനം ലഭ്യമാകും. വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കോവിഡ് വ്യാപന സാഹചര്യത്തിൽ വിവിധ ഓൺലൈൻ സേവനങ്ങൾ സന്ദർശകർക്കും വേഗത്തിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് ഇത്. സൗദി പാസ്പോർട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.
സൗദി പൗരന്മാർക്കും ഇഖാമയുള്ള വിദേശികൾക്കും മാത്രമേ നേരത്തേ അബ്ഷീറിൽ അക്കൗണ്ട് തുറക്കാൻ കഴിയുമായിരുന്നുള്ളൂ. ഫാമിലി വിസയിലുള്ള ആശ്രിതരായ ഭാര്യ, മക്കൾ, രക്ഷിതാക്കൾ തുടങ്ങി ഓരോരുത്തർക്കും ഇനി അക്കൗണ്ട് തുറക്കാം. എല്ലാവിധ സന്ദർശക വിസയിൽ എത്തുന്നവർക്കും രജിസ്റ്റർ ചെയ്യാം. ഇതിനായി വിവിധ മാളുകളിലും മറ്റുമായി സജ്ജീകരിച്ചിരിക്കുന്ന സെൽഫ് സർവിസ് മെഷീനോ (കിയോസ്ക്) ജവാസാത്ത് ഓഫിസുകളോ ഉപയോഗപ്പെടുത്താം.
ഇഖാമ നമ്പറിന് പകരമായി എയർപോർട്ട് എമിഗ്രേഷനിൽനിന്ന് ലഭിക്കുന്ന ബോർഡർ നമ്പർ ചേർത്താൽ മതി. ഇതോടൊപ്പം ഫോൺ നമ്പർകൂടി ചേർത്താൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. സർക്കാരിന്റ വിവിധ സേവനങ്ങൾക്കൊപ്പം ആരോഗ്യ സേവനങ്ങളിലേക്കും ഇതുപയോഗപ്പെടുത്താം. ഒപ്പം സന്ദർശക വിസയുടെ രേഖകളെല്ലാം ഡിജിറ്റൽ രേഖയായി ഫോണിൽ ലഭിക്കും. അടുത്തിടെ രാജ്യത്തെ എല്ലാവരുടെയും ഇഖാമ ഡിജിറ്റലായി മൊബൈലിൽ ലഭിക്കുന്ന അബ്ഷീർ ഇൻഡിവിജ്വൽ ആപ്ലിക്കേഷനും മന്ത്രാലയം വികസിപ്പിച്ചിരുന്നു.
ഇഖാമക്കും ഡ്രൈവിങ് ലൈസൻസിനും ഇസ്തിമാറക്കും പകരം യാത്രകളിൽ പൊലീസിനെ ഈ രേഖ കാണിച്ചാലും മതി. നിലവിൽ രാജ്യത്തെ തവക്കൽനാ ആപ്ലിക്കേഷനും അബ്ഷീറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സന്ദർശക വിസയിലെത്തുന്നവർക്ക് ജവാസാത്ത് സേവനങ്ങൾക്കും പുതിയ തീരുമാനം ഗുണമാകും.