സൗദി മന്ത്രിക്കെതിരേ ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ്: തട്ടിപ്പ് കേസില്‍ സൗദി അറേബ്യയിലെ പ്രമുഖ മന്ത്രിക്കെതിരെ ശിക്ഷ വിധിച്ച് ദുബായ് കോടതി. സൗദിയിലെ മനുഷ്യവിഭവ-സാമൂഹ്യ വികസന വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജിഹിക്കെതിരെയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷവിധിച്ചത്. 450 മില്യണ്‍ ഡോളര്‍ അഥവാ 3328 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ദുബായിലെ തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റുമെന്റ് ഉടമയായ ഫലസ്തീനിയന്‍-കനേഡിയന്‍ ബിസിനസുകാരന്‍ ഉമര്‍ ആയിഷ് നല്‍കിയ തട്ടിപ്പു കേസിലാണ് സൗദി മന്ത്രിക്കെതിരായ കോടതി വിധി. പിഴ സംഖ്യയ്ക്കു പുറമെ, 2017 മാര്‍ച്ച് 12 മുതല്‍, പിഴ പൂര്‍ണമായി അടച്ചുതീരുന്നത് വരെ, ഒമ്പത് ശതമാനം വാര്‍ഷിക പലിശ ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സൗദി മന്ത്രിയും അദ്ദേഹത്തിന്റെ സഹോദരന്‍മാരും ചേര്‍ന്ന് തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപകനായ പരാതിക്കാരന്റെ 25 ശതമാനം ഓഹരി ഉള്‍പ്പെടെയുള്ള കമ്പനിയുടെ ആസ്തി തട്ടിയെടുത്തതായി കോടതി കണ്ടെത്തി. കമ്പനിയുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം സൗദി മന്ത്രിയുടെ ഇടപെടലുകളാണെന്നും കേസിനെക്കുറിച്ച് പഠിക്കാന്‍ കോടതി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അല്‍ റാജിഹി കുടുംബവുമായി ചേര്‍ന്നായിരുന്നു തമീര്‍ ഹോള്‍ഡിംഗ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് ചരിത്രത്തിലെ സുപ്രധാന വിധായാണിതെന്ന് ഉമര്‍ ആയിഷ് അഭിപ്രായപ്പെട്ടു. കോടതി നഷ്ടപരിഹാരമായി വിധിച്ച 200 കോടി ഡോളര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വളരെ കുറഞ്ഞ തുകയാണെങ്കിലും അഴിമതിക്കും അനീതിക്കുമെതിരായ നീതിയുടെ വിജയമെന്ന നിലയില്‍ വിധിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതികള്‍ എത്ര ഉന്നതരായാലും അവര്‍ ദുബായ് നിയമത്തിനു മുകളിലല്ലെന്ന് തെളിയിക്കുന്നതാണ് വിധി. ദുബായ് കോടതിയുടെ ഈ ചരിത്ര വിധി ഇവിടത്തെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തമീര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ മൂല്യം 60 ശതമാനം കണ്ട് കുറച്ചാണ് കോടതി നിശ്ചയിച്ച വിദഗ്ധ സമിതി വിലയിട്ടതെങ്കിലും കോടതി വിധിയെ താന്‍ മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 10 വര്‍ഷമായി തുടരുന്ന കേസില്‍ 520 കോടി ദിര്‍ഹമാണ് വിദഗ്ധ സമിതി കമ്പനിക്ക് വിലയിട്ടത്. ദുബായ് മറീനയിലെ ഏറ്റവും വലിയ ടവറുകളിലൊന്നായ പ്രിന്‍സസ് ടവറിന്റെ സ്ഥാപകനാണ് ഉമര്‍ ആയിഷ്. 414 മീറ്റര്‍ ഉയരമുള്ള ഈ ടവര്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയിരുന്നു.