വേനലവധി; സൗദി സ്‌കൂളുകളില്‍ ഓഗസ്റ്റ് 22ന് ക്ലാസ് തുടങ്ങും


റിയാദ്: 2022 -2023 വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ പ്രഖ്യാപിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വെക്കേഷനുകള്‍, പ്രവൃത്തി ദിനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളുമായാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ രണ്ട് ദിവസം കൂടും. നിലവിലെ 183 ദിനങ്ങളുടെ സ്ഥാനത്ത് 185 പ്രവൃത്തി ദിവസങ്ങളാണ് അടുത്ത അക്കാദമിക വര്‍ഷത്തില്‍ ഉണ്ടാവുക. പുതിയ കലണ്ടറിലെ വെക്കേഷന്‍ സമയങ്ങള്‍ 12ല്‍ നിന്ന് 10 ആക്കി കുറച്ചിട്ടുമുണ്ട്.
അടുത്ത ഈദുല്‍ ഫിത്തര്‍ അവധി റമദാന്‍ 22 മുതല്‍ തുടങ്ങും. ശവ്വാല്‍ ആറിനായിരിക്കും പെരുന്നാള്‍ അവധി കഴിഞ്ഞ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. സെമസ്റ്ററുകള്‍ക്കിടയിലെ വെക്കേഷന്‍ ദിനങ്ങളിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മൂന്ന് സെമസ്റ്ററുകള്‍ക്കിടയില്‍ നിലവില്‍ 69 വെക്കേഷന്‍ ദിനങ്ങളുള്ള സ്ഥാനത്ത് അടുത്ത അക്കാദമിക വര്‍ഷത്തില്‍ അത് 56 ദിവസങ്ങളായി കുറയും. പുതുതായി പ്രഖ്യാപിക്കപ്പെട്ട സൗദി സ്ഥാപക ദിനത്തിന് അടുത്ത വര്‍ഷം മുതല്‍ അവധി നല്‍കുന്നത് പരിഗണിച്ചാണിത്. ഇതിനു പുറമെ, നിലവിലെ വെക്കേഷനുകളില്‍ ചിലതില്‍ അവധി ദിനത്തിന്റെ എണ്ണം കൂട്ടിയിട്ടുമുണ്ട്

അധ്യാപകര്‍ ഉല്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ സ്‌കൂളുകളിലേക്ക് തിരികെ എത്തേണ്ട ദിവസം ഹിജ്റ വര്‍ഷം മുഹര്‍റം മാസം 24നാണ്. ആഗസ്ത് 22നായിരിക്കും ഇത്. ആദ്യ സെമസ്റ്റര്‍ ക്ലാസ്സുകള്‍ ഹിജ്റ വര്‍ഷം സഫര്‍ ഒന്നിന് ആരംഭിച്ച് റബീഉല്‍ ആഖിര്‍ 30ന് അവസാനിക്കും. രണ്ടാം സെമസ്റ്റര്‍ ഹിജ് അഞ്ചാം മാസം പത്താം തിയ്യതി തുടങ്ങി എട്ടാം മാസം പത്തിന് അവസാനിക്കും. ഹിജ്റ എട്ടാം മാസം 20 മുതല്‍ പന്ത്രണ്ടാം മാസം നാല് വരെയായിരിക്കും മൂന്നാം സെമസ്റ്റര്‍ സമയം. 13 ആഴ്ചകളുടെ മൂന്ന് സെമസ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്ന അടുത്ത അക്കാദമിക വര്‍ഷത്തില്‍ വെക്കേഷന്‍ ദൈര്‍ഘ്യം വര്‍ധിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഗുണകരമാവുമെന്ന് മന്ത്രാലയം വക്താവ് ഇബ്തിശാം അല്‍ ശെഹ്റി അഭിപ്രായപ്പെട്ടു.