സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് മാര്‍ച്ച് 31ല്‍നിന്ന് മേയ് 17 ലേക്ക് നീട്ടി

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കുന്നത് മാര്‍ച്ച് 31ല്‍നിന്ന് മേയ് 17 ലേക്ക് നീട്ടി സൗദി അറേബ്യ. കര, കടല്‍, വ്യേമ മാര്‍ഗങ്ങള്‍ വഴിയുള്ള എല്ലാ യാത്രാ സൗകര്യങ്ങളും ഈ ദിവസമേ തുറക്കൂവെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഗതാഗത മാര്‍ഗങ്ങള്‍ മാര്‍ച്ച് 31നു തുറക്കാനുള്ള ജനുവരി എട്ടിലെ തീരുമാനമാണ് കോവിഡ് ഇപ്പോള്‍ വീണ്ടും നീട്ടിയത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നതിലുണ്ടാകുന്ന താമസമാണ് തീയതി മാറ്റത്തിനു കാരണം.

യാത്രാ മാര്‍ഗങ്ങള്‍ പുനരാരംഭിക്കുന്നതിനു മുന്‍പ് സാമൂഹത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീയതി മാറ്റമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. മറ്റു പല രാജ്യങ്ങളിലും കോവിഡ്- 19ന്റെ രണ്ടാംവരവിനുള്ള സാധ്യത ഉടലെടുത്തതും തീരുമാനത്തിന് ഇടവച്ചു.

മേയ് 17 തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എല്ലാ യാത്രാമാര്‍ഗങ്ങളും പുനരാരംഭിക്കുമെന്ന് മന്ത്രാലയ വക്താവ്.