സൗദിയില്‍ കാറിലിരുന്നു സിനിമ കാണാം

റിയാദ്: സൗദിയിലും കാറിലിരുന്നു സിനിമ കാണുന്ന പദ്ധതി ആരംഭിച്ചു. സൗദി തലസ്ഥാനമായ റിയാദിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സംവിധാനത്തിന് റിയാദ് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. ‘റിയാദ് റേ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സിനിമാ തിയര്‍. സ്വന്തം വാഹനത്തില്‍ വന്ന് അതിലിരുന്ന് തന്നെ സിനിമ കാണാമെന്നതാണ് ഡ്രൈവ് ഇന്‍ സിനിമ. ദിവസം മൂന്ന് പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇവിടെ ഒരേ സമയം 150 കാറുകളിലിരുന്ന് സിനിമ ആസ്വദിക്കാന്‍ സാധിക്കും. മികച്ച അന്തരീക്ഷത്തില്‍ അറബ് ചിത്രങ്ങളും വിദേശ സിനിമകളും കാണാന്‍ ഇവിടെ അവസരമൊരുക്കുമെന്ന് പദ്ധതിയുടെ വക്താവ് ഹസന്‍ അല്‍ ഖര്‍നി പറഞ്ഞു. ആളുകള്‍ക്ക് കുടുംബസമേതമോ സുഹൃത്തുക്കള്‍ക്കൊപ്പമോ കാറിലിരുന്ന് സിനിമ കാണാമെന്നതാണ് ഡ്രൈവ് ഇന്‍ സിനിമയുടെ സവിശേഷത. സിനിമ കാണാനെത്തുന്നവര്‍ വാഹനത്തില്‍ നിന്ന് പുറത്തറങ്ങേണ്ടതില്ല. അതുകൊണ്ട് തന്നെ കൊവിഡ് വ്യാപന ഭീതിയുടെ ആവശ്യമില്ല. കൊവിഡ് സാഹചര്യത്തിന് അനുയോജ്യമാണ് പുതിയ ഡ്രൈവ് ഇന്‍ സിനിമയെന്നും വക്താവ് അഭിപ്രായപ്പെട്ടു.

അറബ്, ഹോളിവുഡ് ചിത്രങ്ങള്‍ക്കൊപ്പം അറബികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ബോളിവുഡ് സിനിമകളും ഡ്രൈവ് ഇന്‍ സിനിമയില്‍ പ്രദര്‍ശനത്തിനെത്തും. ഡ്രൈവ് ഇന്‍ സിനിമയിലെ ആദ്യ പ്രദര്‍ശനം മികച്ച അനുഭവമായിരുന്നുവെന്ന് ഉദ്ഘാടന പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിയുടെ ലൈസന്‍സോടെ മൂവി സിനിമയാണ് പുതിയ തിയറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.