അബുദാബിയില്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി 600 കോടിയുടെ പദ്ധതി

അബുദാബി: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയില്‍ കരകയറാനാകാതെ പ്രയാസപ്പെടുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ നടപടി.

ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി (ദമാന്‍), ഫസ്റ്റ് അബുദാബി ബാങ്ക് (ഫാബ്) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
നടപ്പാക്കുന്നത്. അബുദാബി സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയുടെ (ഗദാന്‍ 21) ഭാഗമായി ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് ക്രെഡിറ്റ് ഗാരന്റിയും ഉറപ്പുവരുത്തുന്നു. ആരോഗ്യമേഖലയിലെ ചെറുകിട, ഇടത്തരം കമ്പനികള്‍ക്കായിരിക്കും ആദ്യം പരിഗണന.

ഇടപാടുകാരില്‍നിന്ന് കിട്ടാനുള്ള പണം വൈകുകയാണെങ്കില്‍ ആ തുക ഫസ്റ്റ് അബുദാബി ബാങ്ക് മുന്‍കൂട്ടി നല്‍കുന്നതോടെ പണ ലഭ്യതയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും ഉറപ്പാക്കുന്നു.
ഏതെങ്കിലും കാരണവശാല്‍ ഇടപാടുകാരന്‍ കമ്പനി പൂട്ടുകയോ മുങ്ങുകയോ മറ്റോ ചെയ്താലും ക്രെഡിറ്റ് ഗാരന്റിയിലൂടെ ദമാന്‍ ഇന്‍ഷൂറന്‍സില്‍നിന്ന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. വൈകാതെ മറ്റു ബാങ്കുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.