ഖത്തറിലെ സൗദി എംബസി ഉടന്‍ തുറക്കും

റിയാദ്: ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തറിനെ എംബസി തുറക്കാന്‍ സൗദി അറേബ്യ. വരും ദിവസങ്ങളില്‍ തന്നെ എംബസി തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണതോതില്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഉപരോധം പ്രഖ്യാപിച്ച 2017 ജൂണിലാണ് ഖത്തറിലെ എംബസികള്‍ സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും അടച്ചുപൂട്ടിയത്. ബന്ധം പുനസ്ഥാപിച്ച സാഹചര്യത്തില്‍ നാല് രാജ്യങ്ങളും ഖത്തറിലെ കാര്യാലയങ്ങള്‍ തുറക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് സൗദി വരുംദിവസങ്ങളില്‍ തന്നെ എംബസി തുറക്കുമെന്ന് മന്ത്രി പറഞ്ഞിരിക്കുന്നത്.

സൗദിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് ദോഹയിലേക്കും സര്‍വീസ് തുടങ്ങി. ബഹ്‌റൈനും ഖത്തര്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുത്തിട്ടുണ്ട്. 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഉപരോധം പിന്‍വലിക്കണമെങ്കില്‍ 13 ഉപാധികള്‍ സൗദി മുന്നോട്ടുവച്ചു. ഒന്നുപോലും ഖത്തര്‍ അംഗീകരിച്ചില്ല. അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണം എന്നതുള്‍പ്പെടെയുള്ള ഉപാധികളാണ് മുന്നോട്ടുവച്ചത്. പിന്നീട് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കുവൈത്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് ഈ മാസം അഞ്ചിന് ഉപരോധം അവസാനിച്ചത്.