ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കുന്നു

വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിലെ രണ്ട് ഏക്കര്‍ കൃഷിസ്ഥലവും ഡസന്‍ കണക്കിന് ഒലിവ് മരങ്ങളും ഇസ്രായേല്‍ സൈനിക ബുള്‍ഡോസറുകള്‍ നശിപ്പിച്ചു. ബുധനാഴ്ചയാണ് സൈനിക അകമ്ബടിയോടെയെത്തിയ ബുള്‍ഡോസറുകള്‍ ഒലിവ് മരങ്ങള്‍ പിഴുതെറിഞ്ഞതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഹെബ്രോണിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ബെയത് ഉമര്‍ പട്ടണത്തില്‍ 800 ഒലിവ് മരങ്ങളെങ്കിലും സൈനികര്‍ വെട്ടിമാറ്റിയതായി തദ്ദേശീയര്‍ അറിയിച്ചു. തങ്ങളുടെ കൃഷിയിടങ്ങളില്‍ അതിക്രമിച്ച്‌ കയറി ഇസ്രായേല്‍ അധിനിവേശ സൈനികരും കുടിയേറ്റക്കാരും നിരന്തരം ആക്രമണം നടത്തുകയാണെന്ന് ഫലസ്തീന്‍ കര്‍ഷകര്‍ പരാതിപ്പെടുന്നു. ഫലസ്തീനിലെ സര്‍ക്കാരിതര സംഘടനകളുടെ കൂട്ടായ്മയായ ഫലസ്തീന്‍ ഗ്രാസ്‌റൂട്ട് ആന്റി അപ്പാര്‍ത്തീഡ് വാള്‍ ക്യാംപിങ് റിപോര്‍ട്ട് അനുസരിച്ച്‌ ഫലസ്തീന്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2020ല്‍ മാത്രം ഇസ്രായേല്‍ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 8,400 ലധികം ഒലിവ് മരങ്ങള്‍ പിഴുതെറിയുകയോ കത്തിക്കുകയോ ചെയ്തിട്ടുണ്ട്.