2020ല്‍ സൗദിയിലെ പ്രവാസികളുടെ സമ്പാദ്യം 20 ശതമാനം വര്‍ധിച്ചു

റിയാദ്: 2020ല്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ അയച്ച തുക 2019ല്‍ അയച്ചതിനേക്കാള്‍ 19.6 ശതമാനം അധികം. സൗദിയില്‍ നിന്നു 11 മാസത്തിനിടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചത് 13,627 കോടി റിയാല്‍. ജനുവരി ഒന്നു മുതല്‍ നവംബര്‍ അവസാനം വരെയുള്ള കാലയളവിലാണ് ഇത്രയും തുക അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികള്‍ അയച്ചത് 11,397 കോടി റിയാലായിരുന്നു. ഈ വര്‍ഷം 2,229 കോടി റിയാലാണ് വിദേശികള്‍ അധികം അയച്ചത്. പണത്തില്‍ 19.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറില്‍ വിദേശികള്‍ 1,286 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചു. 2019 നവംബറില്‍ ഇത് 991 കോടി റിയാലായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് നവംബറില്‍ സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ച പണം 18.6 ശതമാനം തോതില്‍ കുറഞ്ഞു. നവംബറില്‍ സ്വദേശികള്‍ 484 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2019 നവംബറില്‍ ഇത് 595 കോടി റിയാലായിരുന്നു.
അതേസമയം ബാങ്കിങ് ശക്തമായതും കോവിഡ് കാലത്തെ സൗദിയിലെ ചെലവ് കുറഞ്ഞതുമാണ് പണം അയക്കുന്നത് വര്‍ധിക്കാന്‍ കാരണം.