ഇന്ത്യക്കാരനായ സ്വന്തം ഡ്രൈവര്‍ മരിച്ചപ്പോള്‍ സൗദിയുടെ മനസ്സ് തേങ്ങിയത് കവിതകളിലൂടെ

ഇന്ത്യക്കാരനായ സ്വന്തം ഡ്രൈവര്‍ മരിച്ചപ്പോള്‍ സൗദിയുടെ മനസ്സ് തേങ്ങിയത് കവിതകളിലൂടെ

നമ്മള്‍
നിസഹായരാണ്
അതുകൊണ്ട് കരഞ്ഞേക്കാം…

ഈ ദൗര്‍ബല്യങ്ങള്‍
ദൈവം കാണുമെന്നാണ്
പ്രതീക്ഷ

പരമകാരുണികന്റെ
അടുത്തേക്ക് പോയി
പറയുക,
നീ അനുഭവിച്ചതും
കഷ്ടപ്പെട്ടതും
എല്ലാം…

അവന്‍ പുറത്തേക്കു വരും
ചിരിച്ചുകൊണ്ട്
പുഞ്ചിരിച്ചുകൊണ്ട്,
നിന്റെ സന്തോഷം
കാണാത്തതു പോലെ,
ചാഞ്ചാട്ടങ്ങള്‍ക്കും
മാറ്റങ്ങള്‍ക്കും
ഇടയിലാണ് നമ്മള്‍…
പക്ഷേ ദൈവമാണ്
നമ്മുടെ പ്രഭു
അവന്‍ മാത്രം
മാറില്ല…
ദൈവത്താല്‍ സത്യം…

ഇന്ത്യക്കാരനായ സ്വന്തം ഡ്രൈവര്‍ മരിച്ചപ്പോള്‍ സ്‌പോണ്‍സറായ സൗദി കവി ട്വിറ്ററില്‍ കുറിച്ചതാണ് ഈ വരികള്‍. നിരവധി പേരാണ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആശ്വസിപ്പിക്കാനെത്തിയത്.
ദക്ഷിണ സൗദിയിലെ അബഹയില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ ഹറജയില്‍ മരിച്ച ഉത്തര്‍ പ്രദേശ് സ്വദേശി ബദര്‍ ആലത്തിന്റെ തൊഴിലുടമ അലി ബിന്‍ മുഹമ്മദ് ബിന്‍ ഹമ്രിയാണ് തൊഴിലാളിയോടുള്ള സ്‌നേഹത്താല്‍ ശ്രദ്ധ നേടിയത്.
14 വര്‍ഷമായി ഇദ്ദേഹത്തിനു കീഴില്‍ ഡ്രൈവര്‍ ആയിരുന്നു ബദര്‍ ആലം. അദ്ദേഹം എവിടെപോയാലും ഒപ്പമുണ്ടാകുമായിരുന്നു ബദര്‍.


ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഹറജ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബദര്‍ ആലം ഹൃദയ സ്തംഭനം മൂലമാണു മരിച്ചത്. ഹറജയില്‍ തന്നെ ഖബറടക്കി. മയ്യിത്തു നമസ്‌കാരത്തിലും ഖബറടക്കത്തിനും അലി ബിന്‍ മുഹമ്മദിന്റെ സുഹൃത്തുക്കളടക്കം നൂറോളം സ്വദേശി പൗരപ്രമുഖരാണ് പങ്കെടുത്തത്.
അലി ബിന്‍ മുഹമ്മദ് ബിന്‍ ഹമ്രി സൗദിയിലെ അറിയപ്പെടുന്ന കവിയാണ്. അദ്ദേഹത്തിന്റെ കവിതകള്‍ യൂടുബിലടക്കം ലക്ഷങ്ങളാണ് കേട്ടത്.
അതേസമയം കവിതയിലൂടെ മാത്രമല്ല, അദ്ദേഹത്തിന്റെ മനസ്സ് തേങ്ങിയത്. ഡ്രൈവറുടെ കുടുംബത്തെ ഏറ്റെടുക്കുകയും മാസം തോറും ശമ്പളം അയച്ചുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സൗദിയില്‍ മരിച്ച യു.പി സ്വദേശിയായ ബദര്‍


വിദേശ രാജ്യങ്ങളിലുള്‍പ്പെടെ എവിടെ പോയാലും അലി ഒപ്പം കൂട്ടുന്നത് ബദറിനെയായിരുന്നു. ഡ്രൈവറുടെ മരണം വലിയ ആഘാതമാണ് തെന്റ കുടുംബത്തിന് ഏല്‍പിച്ചതെന്നു അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ബദറിന് ഭാര്യയും ഒരു മകനും മാതാപിതാക്കളുമാണ് ഉള്ളത്. മകെന്റ വിദ്യാഭ്യാസ ചെലവു പൂര്‍ണമായും താന്‍ ഏറ്റെടുക്കുമെന്നും ബദറിനു കൊടുത്തിരുന്ന ശമ്പളം അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ മരിച്ച യു.പി സ്വദേശിബദറിന്റെ ഖബറടക്കത്തില്‍ സ്‌പോണ്‍സറും സുഹൃത്തുക്കളും