ഇന്ത്യ-സൗദി ജനുവരി രണ്ടുമുതലുള്ള വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന്; ഉറപ്പില്ലെന്ന് ഏജന്റുമാര്‍

റിയാദ്: ഇന്ത്യ- സൗദി വിമാന സര്‍വീസ് ജനുവരി രണ്ടു മുതലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് കാണിച്ച് വിമാന കമ്പനി വെബ്‌സൈറ്റുകള്‍. എന്നാല്‍ ബുക്കിങ് സ്വീകരിക്കുന്നതു കൊണ്ട് വിമാനം പറക്കുമെന്ന് ഉറപ്പു പറയാന്‍ കഴിയില്ലെന്ന് ട്രാവല്‍ ഏജന്റഉമാര്‍.
ജനുവരി രണ്ട് മുതല്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്നാണ് സൗദി എയര്‍ലൈന്‍സ് വെബ്സൈറ്റില്‍ കാണിക്കുന്നത്. കൊവിഡ് വ്യാപനം കാരണം ഇന്ത്യയില്‍ കുടുങ്ങിയ പതിനായിരങ്ങള്‍ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്. എന്നാല്‍ സര്‍വ്വീസ് തുടങ്ങുന്നതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ ഉറപ്പൊന്നും നല്‍കുന്നില്ല.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ജനുവരി രണ്ട് മുതല്‍ ബുക്കിംഗ് കാണിക്കുന്നത് കൊണ്ട് സര്‍വീസ് തുടങ്ങുമെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. സൗദിയ ഇതുപോലെ നേരത്തെയും ബുക്കിംഗ് കാണിച്ചിരുന്നെങ്കിലും സര്‍വീസ് തുടങ്ങിയിരുന്നില്ല എന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം ഉചിത സമയത്ത് പ്രഖ്യാപിക്കുമെന്നാണ് സൗദി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ജനുവരിയില്‍ സര്‍വീസ് തുടങ്ങുമെന്നും അതിന് ഒരു മാസം മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നമായിരുന്നു ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നതെങ്കിലും ഡിസംബര്‍ ആദ്യം ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് സര്‍വീസ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാല്യയം വ്യക്തമാക്കി.
മിക്ക രാജ്യങ്ങളും ക്വാറന്റൈന്‍ പോലും ഒഴിവാക്കി തുടങ്ങിയെങ്കിലും ഇന്ത്യയില്‍ 14 ദിവസം താമസിച്ചവര്‍ക്കുള്ള യാത്രാ വിലക്ക് സൗദി അറേബ്യ തുടരുകയാണ്. ഇതുകാരണം മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ യു.എ.ഇയിലെത്തി 14 ദിവസം താമസിച്ച ശേഷമാണ് സൗദിയിലേക്ക് വരുന്നത്.