10 മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഉംറ വിസ അനുവദിച്ചു; വിമാന സര്‍വീസും ഉടനെന്ന് പ്രതീക്ഷ

റിയാദ്: ഇന്ത്യയ്ക്ക് 10 മാസങ്ങള്‍ക്ക് ശേഷം ഉംറ വിസ അനുവദിച്ചു തുടങ്ങി. അതേസമയം എയര്‍ ബബിള്‍ കരാര്‍ ആരംഭിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ എത്താനാകൂ.
വിമാന സര്‍വീസ് ഇന്ത്യയില്‍ നിന്നു സൗദിയിലേക്കും തിരിച്ചും ആരംഭിച്ചാല്‍ മാത്രമേ ഉംറ വിസക്കാര്‍ക്ക് പ്രയോജനപ്പെടുകയുള്ളൂവെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.
ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ ദുബൈ വഴി സൗദിയിലെത്തുന്നതു പോലെ 14 ദിവസം ദുബായില്‍ തങ്ങിയ ശേഷം ഉംറയ്ക്ക് വരുക എന്നത് തീര്‍ഥാടകര്‍ക്ക് ചെലവേറും.
നേരത്തെ 60000 മുതല്‍ 70000 രൂപയായിരുന്നു ഉംറയ്ക്ക് ചെലവുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദുബൈ വഴി വന്നാല്‍ രണ്ടു ലക്ഷം രൂപ വാങ്ങിയാലും കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്.
ഒരു വര്‍ഷം ഏഴു ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയില്‍ ഉംറ ചെയ്യാനായി എത്തിയിരുന്നത്. ഇന്ത്യ ഇതുവരെ 22 രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറിര്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഉംറ വിസ അനുവദിച്ചതോടെ ഉടനെ തന്നെ ഇന്ത്യയില്‍ നിന്നുള്ള വിമാനവും അനുവദിക്കുമെന്നുമുള്ള പ്രത്യാശയിലാണ് ട്രാവല്‍ ഏജന്റുമാര്‍.