സൗദിയില്‍ കോവിഡ് വാക്‌സിന്‍ 16 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം; ഡിസംബര്‍ അവസാനത്തോടെ നല്‍കിത്തുടങ്ങും

റിയാദ്: സൗദിയില്‍ കോവിഡ് വാക്‌സിന്‍ 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ നല്‍കുകയുള്ളൂവെന്ന് ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അറിയിച്ചു.
അതേസമയം സൗദിയില്‍ ഡിസംബര്‍ അവസാനത്തോടെ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നും സൗദി ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാര്‍ അറിയിച്ചു. ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ സൗദിയില്‍ വാക്‌സിന്‍ വിതരണം തുടങ്ങും. ഫൈസര്‍ വാക്‌സിന്‍ രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സൂക്ഷിക്കാനുള്ള സംവിധാനങ്ങളും പ്രമുഖ വിമാനത്താവളങ്ങളില്‍ സജ്ജീകരിച്ചുകഴിഞ്ഞു.
രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കം എല്ലാവര്‍ക്കും കൊറോണ വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്ത് കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന രാജ്യങ്ങളില്‍ ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കും സഊദിയെന്ന് നേരത്തെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.