നിയമലംഘകര്‍ക്ക് ജനുവരി മുതല്‍ യു.എ.ഇയില്‍ വന്‍ പിഴ

നിയമലംഘകര്‍ക്ക് ജനുവരി മുതല്‍ യു.എ.ഇയില്‍ വന്‍ പിഴ. കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച്‌ വ്യാപക ബോധവല്‍ക്കരണത്തിന് ജിഡിആര്‍എഫ്‌എ (ദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ 31 വരെയാണ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് അനധികൃത താമസക്കാര്‍ക്കും മാപ്പ് നേടി രാജ്യം വിടാനുള്ള സമയപരിധി.
മുന്നറിയിപ്പ് അവഗണിച്ച്‌ അനധികൃത താമസക്കാരെ ജോലിക്കെടുത്താല്‍ കുറഞ്ഞത് 50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. താമസ നിയമങ്ങള്‍ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് ദുബൈ പൊലീസും ചൂണ്ടിക്കാട്ടുന്നു. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് ദുബൈയില്‍ ഇതിനെതിരെ വ്യാപക റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം തൊഴില്‍ തര്‍ക്കമുള്ളവര്‍ക്കു പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്ബര്‍ 80060 വിളിക്കാവുന്നതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇതില്‍ 20 ഭാഷകളില്‍ സംസാരിക്കാനാകും. അനധികൃത താമസക്കാരെക്കുറിച്ചും ഇതില്‍ വിവരം നല്‍കാം.