സൗദി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 4000 റിയാലാക്കി

റിയാദ്: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിച്ച്‌ മാനവശേഷിമന്ത്രാലയം. ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം നാലായിരം റിയാലാക്കി ഉയര്‍ത്തിയതായി മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു.നിതാഖാത്തില്‍ സ്വദേശികളെ പരിഗണിക്കുന്നതിന് ഇനി മുതല്‍ ഈ ശമ്പളം നല്‍കണമെന്നും 3000 റിയാല്‍ നല്‍കിയാല്‍ പകുതി സൗദിവല്‍ക്കരണം മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

“3000ത്തില്‍ താഴെ നല്‍കിയാല്‍ സ്വദേശിവല്‍ക്കരണത്തില്‍ പരിഗണിക്കില്ല. ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത് 3000 റിയാല്‍ ശമ്പളത്തോടെ പാര്‍ട് ടൈം ജോലി ചെയ്യുന്ന സൗദികളെ സ്വദേശിവല്‍ക്കരണത്തില്‍ പകുതിയായി പരിഗണിക്കും.” അഹമ്മദ് അല്‍റാജ്ഹി പറഞ്ഞു. ഇതുവരെ സൗദികളുടെ കുറഞ്ഞ ശമ്പളം 3000 റിയാലായിരുന്നു. 3000ത്തില്‍ താഴെ ശമ്പളം നല്‍കിയാല്‍ പകുതി സ്വദേശിവല്‍ക്കരണമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പുതിയ ചട്ടം വന്നതോടെ ചെറുകിട സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവും.