റിയാദില്‍ ലൈസന്‍സില്ലാത്ത 36 സ്ഥാപനങ്ങള്‍ അടപ്പിച്ചു

റിയാദ്: റിയാദില്‍ ലൈസന്‍സില്ലാത്ത 36 സ്ഥാപനങ്ങള്‍ അടപ്പിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിയാദ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ 36 അനധികൃത സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടത്തിയ റെയ്ഡിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്വദേശികൾക്ക് സംവരണം ചെയ്ത തസ്തികയിൽ ജോലി ചെയ്തുവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് 44 വിദേശ തൊഴിലാളികളെ സംഘം പിടികൂടി. 
ലേഡീസ് ഷോപ്പിൽ ഗാർഹിക തൊഴിലാളികളെ നിയോഗിച്ചതും പരിശോധനയോട് സഹകരിക്കാത്തതും ഉൾപ്പെടെ പത്തോളം നിയമ ലംഘനങ്ങൾ ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
തലസ്ഥാന നഗരിയിൽ അറിയപ്പെട്ട മാർക്കറ്റിൽ സ്വദേശിവത്കരണ, വനിതാവത്കരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ 180 റെയ്ഡുകളാണ് സംഘം നടത്തിയത്.