തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കോവിഡ് കാരണമാണ് കോണ്‍സുലേറ്റ് അടച്ചിട്ടിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവില്‍ യുഎഇയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലുള്ളത്.

ജീവനക്കാരോട് ഓഫീസിലേക്ക് വരണ്ട എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം ഓഫീസിലേക്ക് വരേണ്ട എന്നാണ് നിര്‍ദ്ദേശം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്.

വിവാദങ്ങള്‍ക്കു പിന്നാലെ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ നേരത്തെ തന്നെ പോയിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട അറ്റാഷെയും പോയി. നിലവില്‍ യുഎഇ കോണ്‍സുലേറ്റില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മാത്രമാണ് നടക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് യുഎഇ കോണ്‍സുലേറ്റ് അടയ്ക്കുന്നത്. കഴിഞ്ഞമാസവും രണ്ടാഴ്ച യുഎഇ കോണ്‍സുലേറ്റ് ഇതുപോലെ അടച്ചിരുന്നു.