കോവിഡ്: കേരളത്തിന്റെ നേട്ടത്തെക്കുറിച്ച് കെ.ടി ജലീലിന്റെ ലേഖനം ഗള്‍ഫ് പത്രത്തില്‍

യുഎഇ യിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ “അല്‍ – ഇത്തിഹാദി”ല്‍ കോവിഡ് പ്രതിരോധത്തില് കേരളം കൈവരിച്ച നേട്ടത്തെപ്പറ്റി ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് -വഖഫ് വകുപ്പ് മന്ത്രി കെ ടി ജലീല് എഴുതിയ ലേഖനം. (ലേഖനത്തിന്റെ മലയാള വിവര്‍ത്തനം താഴെ)

കോവിഡ് 19 അതിജീവിക്കുന്നതിനും തുടര്‍വ്യാപന സാധ്യത തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ച്‌ ലോകത്തിനുതന്നെ മാതൃകയാവുകയാണ് ഇന്ത്യയുടെ തേക്കേയറ്റത്തുള്ള സംസ്ഥാനമായ കേരളം. ദേശവ്യാപകമായി ഇന്ത്യാ ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്ബുതന്നെ മാര്‍ച്ച്‌ 23 മുതല്‍ 31 വരെ സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിട്ട് കേരളം രാജ്യത്തിനു തന്നെ വഴികാട്ടി. അടുത്ത മാസം മൂന്നു വരെയാണ് ഈ നിയന്ത്രണങ്ങള്‍ തുടരുക. ഇക്കാലയളവില്‍ കൊറോണ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടുന്നത് വരെ, ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണമായും നിശ്ചലമാവുകയും പൊതു അത്യാവശ്യ സംവിധാന ങ്ങള്‍ ഭാഗികമായി മാത്രം തുറക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി തുടരുകയാണ്.

ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് കേരളവും യുഎഇയും തമ്മിലുള്ള ഗാഢമായ ബന്ധമാണ്. പ്രത്യേകിച്ച്‌ കേരളം ഒരു മഹാപ്രളയം അഭിമുഖീകരിച്ചപ്പോള്‍ ‘ യു.എ.ഇ നീട്ടിയ സഹായ ഹസ്തമാണ്. യുഎഇ സുപ്രീം കൗണ്‍സില്‍ പ്രസിഡണ്ട് ഖലീഫ ബിന് സായിദ് ആല് നഹ്യാനും അടിയന്തരമായി എമിറേറ്റ്സിലെ റെഡ് ക്രോസിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും കീഴില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസി പ്രമുഖരോടുള്‍പ്പടെ കേരളത്തിലെ ദുരന്തബാധിതരെ സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത് എടുത്തു പറയേണ്ട കാര്യമാണ്. യുഎഇ വൈസ് പ്രസിഡണ്ടും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമും അബുദാബി കിരീടാവകാശിയും സമുന്നത സൈനിക മേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദുരിതപൂര്‍ണ്ണമായ പ്രളയത്തില്‍ ജീവഹാനി സംഭവിച്ചവര്‍ക്ക് അനുശോചനം അറിയിച്ചതും ഇത്തരുണത്തില്‍ സ്മരണീയമാണ്. 2018 ലെ മഹാപ്രളയത്തില്‍ നിരവധി പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരാ വുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ യുഎഇ ഗവണ്‍മെന്‍റ് കേരളത്തിലെ പ്രവാസികള്‍ക്ക് വേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കു വേണ്ടിയും ചെയ്ത അകമഴിഞ്ഞ സഹായത്തെ വിലമതിച്ചു കൊണ്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരാഴ്ച മുമ്ബ് യുഎഇ വാര്‍ത്ത ഏജന്‍സി (വാം) ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത് പ്രത്യേകം പ്രസ്താവ്യമാണ്.കേരളത്തിലെ ആരോഗ്യമേഖല പൊതുവിദ്യാഭ്യാസം പോലെ തന്നെ ലോകപ്രശസ്തമാണ്. അതിനാല്‍ കൊറോണ മഹാമാരിയുടെ വ്യാപന സാധ്യതയെ നേരിടുന്നതിനായി തുടക്കത്തില്‍തന്നെ കേരളത്തിന്‍്റെ മുഖ്യമന്ത്രി അതിവിപുലമായ ആരോഗ്യ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും പൊതു ആരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ രോഗബാധിതരായ നിരവധിപേര്‍ക്ക് സര്‍ക്കാരിന്‍്റെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന സാഹചര്യമൊരുക്കാന്‍ കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്. സ്വകാര്യ മേഖലകളെ കൂടുതല്‍ ആശ്രയിക്കാതെ പൂര്‍ണ്ണമായും സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രമാണ് ഇതിന് വേണ്ടി ഉപയോഗപ്പെടുത്തിയത്. ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ജനുവരിയില്‍ ചൈനയിലെ വുഹാനില്‍ നിന്നും മടങ്ങിയെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. കോവിഡ് മൂലം ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത് ആകെ മൂന്നുപേര്‍ മാത്രമാണ്. 1,39,725 പേരെ തീവ്രനിരീക്ഷണത്തില്‍ വെക്കുകയും 749 പേരെ ആശുപത്രികളില്‍ കോറണ്ടൈന്‍ ചെയ്യുകയും ചെയ്തു. മാര്‍ച്ച്‌ 15 ന് കേരളം “Break the Chain” എന്ന പുതിയ കാമ്ബയിന്‍നിനു് തുടക്കം കുറിച്ചു. വ്യക്തിപരവും സാമൂഹികവുമായ ശുചിത്വത്തെക്കുറിച്ച്‌ പൊതു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിലൂടെ പ്രധാനമായും ലക്ഷ്യം വെച്ചത്. ഇതിന്‍്റെ ഭാഗമായി പിണറായി വിജയന്‍ സര്‍ക്കാര്‍ റെയില്‍വേ സ്റ്റേഷനുകളുടെ കവാടങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ കൈകഴുകാ നുള്ള വാട്ടര്‍ ടാപ്പുകളും സാനിറ്റൈസറുകളും മറ്റും സംവിധാനിച്ചു. 35 മില്യണ്‍ ജനസംഖ്യയുള്ള കേരളത്തില്‍ 8.75 മില്യണ്‍ കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലയളവില്‍ സൗജന്യമായി 15 കിലോ അരിയും മറ്റു ഭക്ഷ്യവിഭവങ്ങളും സര്‍ക്കാര്‍ വിതരണം ചെയ്തു. വൈറസ് ബാധിത മേഖലകളില്‍ നിന്ന് മടങ്ങി വരുന്നവര്‍ ക്ക് 28 ദിവസം വീടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ഇവരിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ അവിടെ എത്തുന്ന സ്ഥിതിയുണ്ടാക്കി. ആവശ്യമെങ്കില്‍ അവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ പര്യാപ്തമായ വ്യവസ്ഥകള്‍ നിഷ്കര്‍ഷിക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന സല്‍പ്പേര് കേരളം നേടിയെടുത്തു. ലോക്ക്ഡൗണ്‍ കാലാവധി തീരുന്നതോടെ യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് മേഖലകളില്‍ നിന്നും ലോകത്തിന്‍്റെ മറ്റു സ്ഥലങ്ങളില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് വേണ്ട പൂര്‍ണ്ണ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് പ്രവാസികള്‍ തിരിച്ചെത്തുമ്ബോള്‍ അവരെ സര്‍ക്കാറിന്‍്റെ നേതൃത്വത്തില്‍ തന്നെ കോറണ്ടൈന്‍ ചെയ്യാനും ആവശ്യമായ ചികില്‍സ ലഭ്യമാക്കാനുമുള്ള ക്രമീകരണങ്ങള്‍ ഇവിടെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മികച്ച ചികിത്സാ സംവിധാനങ്ങളാണ് കേരളത്തിലൊരുക്കിയിട്ടുള്ളത്. എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് ചലിക്കുന്നത്. സാഹചര്യത്തിന്‍്റെ ഗൗരവം മനസ്സിലാക്കി ഡോക്ടര്‍മാരടക്കം ആരോഗ്യ രംഗത്തെ ഒരു ജീവനക്കാരനും അവധിയില്‍ പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായി പറഞ്ഞു. സുരക്ഷിതത്വം കണക്കിലെടുത്ത് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ മാത്രമേ ആശ്രയിക്കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ സര്‍ക്കാരിന് വിട്ടു നല്‍കണമെന്ന അഭ്യര്‍ത്ഥന ബന്ധപ്പെട്ടവര്‍ ശിരസ്സാവഹിച്ചു.
3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ 9 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി 3199 ഡോക്ടര്‍മാരും 4,568 നഴ്സുമാരും ഇതര മെഡിക്കല്‍ സ്റ്റാഫുകളും ജോലി ചെയ്യുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 41,494 സ്റ്റാഫുകളുള്ള 1232 മറ്റു സര്‍ക്കാര്‍ ആശുപത്രികള്‍ വേറെയുമുണ്ട്. ഇവിടെയല്ലാം ചികില്‍സ സൗജന്യമാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ ജീവനക്കാര്‍, മാനേജര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും ഇതിനു പുറമെയാണ്. സര്‍ക്കാര്‍ ചികില്‍സാ സംവിധാനത്തിലെ ഭദ്രത സ്വകാര്യ മെഡിക്കല്‍ മേഖലയേയും പുഷ്ടിപ്പെടാന്‍ സഹായിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ആരോഗ്യ രംഗത്തെ ഈ സന്തുലിതത്വമാണ് കൊറോണ കാലത്ത് കേരളത്തിന് തുണയായത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ പാലിക്കപ്പെട്ടു. അതില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിച്ചില്ല. ഒരു സ്ഥലത്ത് അഞ്ചിലേറെ പേര്‍ ഒരുമിച്ചു കൂടുന്നത് തടഞ്ഞു. എല്ലാ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തി പത്രസമ്മേളനം നടത്തി കൊറോണ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. ഇതിലൂടെ ഓരോ പത്രപ്രവര്‍ത്തകന്‍്റെ ഭാവനയില്‍ വിരിയുന്ന വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന തെറ്റായ വിവരങ്ങളും ഫലപ്രദമായി തടയാന്‍ സാധിച്ചു. ജനങ്ങള്‍ക്ക് ഇതു നല്‍കിയ സമാശ്വാസം വിവരണാതീതമാണ്. ജനങ്ങളുടെ സാമ്ബത്തിക പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ പ്രത്യേക സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും കഴിയുന്ന സാമ്ബത്തിക സഹായം നല്‍കി. എല്ലാ നികുതി പിരിവുകളും തല്‍ക്കാലം നിര്‍ത്തിവെച്ചു. ലോണ്‍ തിരിച്ചടവുകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ള അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ സംവിധാനമൊരുക്കി. പിറണായി വിജയന്‍്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ സമഗ്രമായും സമ്ബൂര്‍ണ്ണമായുമാണ് കോവിഡ് പ്രതിരോധ വെല്ലുവിളികളെ അഭിമുഖീകരിച്ചത്. ലോകത്തെ നടുക്കിയ മഹാമാരിയെ തോല്‍പിക്കാന്‍ യുഎഇയും സമാന പാതയിലാണെന്ന് അറിയുമ്ബോഴുള്ള സന്തോഷം അളവറ്റതാണ്.